ലാംഗ്‌ലി: ലാംഗ്‌ലിയിൽ അർദ്ധരാത്രിയിൽ വീടിനു നേരെ അജ്ഞാതന്റെ വെടിവെപ്പ്. തെറ്റായ വിലാസത്തിൽ എത്തിയ അക്രമി വെടിയുതിർത്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
വെള്ളിയാഴ്ച പുലർച്ചെ 12:40-ഓടെയാണ് ലാംഗ്‌ലിയിലെ 21500 ബ്ലോക്ക് 45A അവന്യൂവിലുള്ള വീട്ടിൽ വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാൾ വീടിനു നേരെ പന്ത്രണ്ടിലധികം തവണ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ പോർച്ചിലെ ഗ്ലാസ് റെയിലിംഗുകൾ വെടിയേറ്റ് തകർന്നു.
തങ്ങൾ യാതൊരുവിധത്തിലുള്ള ക്രിമിനൽ സംഘങ്ങളുമായോ ഭീഷണിപ്പെടുത്തലുകളുമായോ ബന്ധമുള്ളവരല്ലെന്ന് വീട്ടുടമസ്ഥ പ്രതികരിച്ചു. “ഞങ്ങൾക്ക് ശത്രുക്കളില്ല. കുട്ടികളടക്കം വീട്ടിലുണ്ടായിരുന്ന സമയത്താണ് ഈ ആക്രമണം നടന്നത്. ഇനിയെങ്ങനെ ഇവിടെ സമാധാനത്തോടെ ജീവിക്കും?” അവർ ചോദിക്കുന്നു.
സംഭവത്തിൽ എക്സ്റ്റോർഷൻ (ഭീഷണിപ്പെടുത്തി പണം തട്ടൽ) മാഫിയകൾക്കോ അല്ലെങ്കിൽ ബി.സിയിലെ ഗുണ്ടാസംഘങ്ങൾക്കോ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഇതുവരെ അത്തരമൊരു ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ലാംഗ്‌ലി ആർസിഎംപി (RCMP) ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാനമായ രീതിയിൽ അടുത്തിടെ സറിയിലും വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവം നടക്കുമ്പോൾ പ്രദേശത്തുണ്ടായിരുന്നവർക്കോ അല്ലെങ്കിൽ രാത്രി 12 മണിക്കും 1 മണിക്കും ഇടയിലുള്ള സിസിടിവി/ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവർക്കോ ലാംഗ്‌ലി ആർസിഎംപിയുമായി (604-532-3200) ബന്ധപ്പെടാവുന്നതാണ്. ഫയൽ നമ്പർ: 2026-18231.
Langley resident says shots fired at house in case of ‘mistaken identity’
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










