ടൊറന്റോ: ഡിജിറ്റൽ പണമിടപാടുകൾ നിത്യജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ, ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുന്നത് ജീവിതസമ്പാദ്യമായിരിക്കാം എന്നതിന് തെളിവാണ് കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ഈ സംഭവം. വൃദ്ധയായ അമ്മയുടെ ഹോം നഴ്സിന് (പരിചാരക) ശമ്പളമായി ഓൺലൈൻ വഴി അയച്ച 1,900 കനേഡിയൻ ഡോളർ (ഏകദേശം 1.15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫോൺ നമ്പറിലെ മുൻ ഉടമയുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ നിക്ഷേപിക്കപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒന്റാറിയോയിലെ റിച്ച്മണ്ട് ഹില്ലിൽ താമസിക്കുന്ന അഡെൽ സ്റ്റിർപെ എന്ന സ്ത്രീക്കാണ് ഡിജിറ്റൽ യുഗത്തിലെ ഈ വലിയ അബദ്ധം സംഭവിച്ചത്. കഴിഞ്ഞ മാർച്ചിൽ അമ്മയുടെ പരിചാരകയ്ക്ക് സാധാരണ നൽകിവരുന്ന പ്രതിമാസ വേതനം ബാങ്ക് അക്കൗണ്ടിൽ നിന്നും ഇന്ററാക് ഇ-ട്രാൻസ്ഫർ (Interac e-transfer) സംവിധാനം വഴി അയക്കുകയായിരുന്നു. മുൻപ് പലതവണ പരിചാരകയുടെ ഇമെയിൽ വിലാസം വഴി കൃത്യമായി പണം അയച്ചിട്ടുള്ള അഡെൽ, ഇത്തവണ ആദ്യമായി അവരുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തുക കൈമാറിയത്. എന്നാൽ പണം തനിക്ക് ലഭിച്ചില്ലെന്ന് പരിചാരക അറിയിച്ചതോടെയാണ് അഡെൽ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതും തുക പിൻവലിക്കപ്പെട്ടതായി കണ്ടെത്തിയതും.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരിചാരക നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കഴിഞ്ഞ രണ്ട് വർഷമായി അവരുടെ പേരിൽ ഉള്ളതായിരുന്നു. എന്നാൽ, ഈ നമ്പറിന്റെ മുൻപത്തെ ഉടമ തന്റെ ബാങ്ക് അക്കൗണ്ടുമായി ഈ ഫോൺ നമ്പർ ബന്ധിപ്പിക്കുകയും പണം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്ന ‘ഓട്ടോ-ഡെപ്പോസിറ്റ്’ (Autodeposit) സംവിധാനം സജീവമാക്കി നിർത്തുകയും ചെയ്തിരുന്നു. നമ്പർ മാറിയെങ്കിലും ബാങ്ക് റെക്കോർഡുകളിൽ ഈ ലിങ്ക് മാറ്റാതിരുന്നതിനാൽ അഡെൽ അയച്ച തുക നേരിട്ട് ഈ അപരിചിതന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയായിരുന്നു.
ബാങ്ക് വഴിയോ മറ്റ് ആപ്പുകൾ വഴിയോ ഫോൺ നമ്പറിലേക്ക് പണം അയക്കുമ്പോൾ, സ്വീകർത്താവിന്റെ ഔദ്യോഗിക നാമം (Legal Name) സ്ക്രീനിൽ തെളിഞ്ഞുവരാറുണ്ട്. ഇത് കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ട്രാൻസാക്ഷൻ പൂർത്തിയാക്കാവൂ എന്ന് ഇന്ററാക് വക്താവ് ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിൽ അയക്കുന്ന പണം കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞാൽ തിരികെ ലഭിക്കുക എളുപ്പമല്ല.
തനിക്കുണ്ടായ അബദ്ധം മനസ്സിലാക്കിയ അഡെൽ ഉടൻ തന്നെ താൻ ഇടപാട് നടത്തുന്ന ടിഡി ബാങ്കിനെ (TD Bank) സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ ബാങ്ക് അധികൃതർ ആദ്യം തയ്യാറായില്ല. ഇതിനെതിരെ നൽകിയ അപ്പീലും പരാജയപ്പെട്ടു. തുടർന്നാണ് കനേഡിയൻ മാധ്യമമായ സിടിവി ന്യൂസ് (CTV News) ഈ വിഷയം ഏറ്റെടുക്കുകയും ബാങ്ക് അധികൃതരുമായും ഇന്ററാക് അധികൃതരുമായും ബന്ധപ്പെടുകയും ചെയ്തത്. മാധ്യമ ഇടപെടലിനെ തുടർന്ന് ബാങ്ക് വിഷയം പുനഃപരിശോധിക്കുകയും, സാങ്കേതിക പിഴവുകൾ പരിഹരിച്ച് അഡെൽ സ്റ്റിർപെയ്ക്ക് നഷ്ടപ്പെട്ട 1,900 ഡോളർ പൂർണ്ണമായും റീഫണ്ട് ആയി തിരികെ നൽകുകയും ചെയ്തു.
ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. പണം അയക്കുന്നതിന് തൊട്ടുമുൻപ് സ്ക്രീനിൽ കാണിക്കുന്ന സ്വീകർത്താവിന്റെ പേരും തുകയും ഒന്നിലധികം തവണ ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മൊബൈൽ നമ്പറുകൾ മാറുമ്പോൾ ബാങ്കിംഗ് ആപ്പുകളിലെ പഴയ റജിസ്ട്രേഷനുകൾ റദ്ദാക്കേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവം എടുത്തുകാണിക്കുന്നു.
Lakhs of rupees lost when phone number changed; Pukil made a small mistake in online payment
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










