ഷാർജ: ഷാർജയിൽ മലയാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം നാല് പേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീർഘനാളായി ടിക് ടോക്ക് ലൈവുകളിലൂടെ ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരം തർക്കങ്ങളും വെല്ലുവിളികളും നിലനിന്നിരുന്നു. ഈ വെല്ലുവിളിക്ക് പിന്നാലെ, സംസാരിച്ചു തീർക്കാനായി ഇസ്മായിൽ പൊന്നൻ ഷാർജയിലെ അൽ നഹ്ദയിലുള്ള പ്രതികളുടെ താമസസ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ ഇവിടെ വെച്ച് തർക്കം രൂക്ഷമാവുകയും, പ്രതികൾ ഇസ്മായിലിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ ഇസ്മായിൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച ഇസ്മായിൽ പൊന്നൻ. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഒരു സഹോദരനും ദുബായിൽ ജോലി ചെയ്യുന്നുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാർജ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. നിലവിൽ കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അൽ ഖാസ്മിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
TikTok controversy: Kannur native stabbed to death in Sharjah, four people in custody






