ലണ്ടൻ: ആരോപണങ്ങളും കടുത്ത മാധ്യമശ്രദ്ധയും നേരിട്ടിരുന്ന പ്രമുഖ അക്കാദമിക് ജേസൺ അർഡേയുടെ മരണം ബ്രിട്ടീഷ് സമൂഹത്തിന് ആത്മപരിശോധനയ്ക്കുള്ള അവസരമാകണമെന്ന് യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം പറഞ്ഞു. 41കാരനായ അർഡേയെ വെള്ളിയാഴ്ച്ച ലണ്ടനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേംബ്രിജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രൊഫസർ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്ന അദ്ദേഹത്തിന്റെ അക്കാദമിക് നേട്ടങ്ങൾ പിന്നീട് വിവാദത്തിലായി. മരണം അപ്രതീക്ഷിതമാണെന്നും സംശയാസ്പദമല്ലെന്നും പൊലീസ് അറിയിച്ചു.
അർഡേയുടെ മരണത്തിൽ പെട്ടെന്ന് വിധിയെഴുതേണ്ട സമയമല്ല ഇതെന്ന് ബേൺഹാം പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തായിരുന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണ് അർഡേ കേംബ്രിജ് സർവകലാശാലയിലെ പ്രൊഫസർ പദവിയിൽ നിന്ന് രാജിവച്ചത്. അർഡേയ്‌ക്കെതിരായ മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നിൽ വംശീയ മുൻവിധിയുണ്ടായിരുന്നുവെന്ന് ചില സാമൂഹിക പ്രവർത്തകരും അക്കാദമിക് വിദഗ്ധരും ആരോപിച്ചു. അർഡേയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ കേംബ്രിജ് സർവകലാശാല വീഴ്ച വരുത്തിയെന്നും വിമർശനം ഉയർന്നു. വിവാദത്തിന് മാധ്യമങ്ങൾ നൽകിയ അമിതമായ പ്രാധാന്യവും ചോദ്യം ചെയ്യപ്പെട്ടു.
READ MORE ; Super El Nino; കാനഡയിൽ ‘സൂപ്പർ എൽ നിനോ’ എത്തുന്നു; കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത
അർഡേയുടെ മരണത്തിൽ കേംബ്രിജ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡെബോറ പ്രെന്റിസ് ദുഃഖം രേഖപ്പെടുത്തി. അർഡേയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും അനുശോചനം അറിയിച്ച അവർ, സംഭവത്തെ “ദാരുണം” എന്ന് വിശേഷിപ്പിച്ചു. അതേസമയം, അർഡേയെക്കുറിച്ച് ഒൻപത് ദിവസത്തിനിടെ കുറഞ്ഞത് 188 വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചതായി മീഡിയ വാച്ച്‌ഡോഗ് ന്യൂസ്‌കോർഡ് വ്യക്തമാക്കി. മാധ്യമങ്ങളുടെ സമീപനത്തിനെതിരെ പതിനായിരക്കണക്കിന് പരാതികൾ ബ്രിട്ടനിലെ മാധ്യമ നിയന്ത്രണ സ്ഥാപനമായ ഐപിഎസ്ഒയ്ക്ക് ലഭിച്ചതായും സംഘടന അറിയിച്ചു.
അർഡേയുടെ ഡോക്ടറൽ പ്രബന്ധത്തിൽ കോപ്പിയടിച്ചെന്നതും അക്കാദമിക് നേട്ടങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചെന്നതുമാണ് പ്രധാന ആരോപണങ്ങൾ. കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. മരണത്തിന് പിന്നാലെ മാധ്യമങ്ങളുടെ സമീപനം, സർവകലാശാലയുടെ ഉത്തരവാദിത്തം, അർഡേ നേരിട്ട സമ്മർദം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ബ്രിട്ടനിൽ ശക്തമാകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





