ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിക്കുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി.) അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന മാർക്ക് കാർണിയുടെ നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ. കഴിഞ്ഞ ആഴ്ച ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ്, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി ‘അതെ’ എന്ന് കാർണി പ്രതികരിച്ചത്.
കാർണിയുടെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയ ഇസ്രായേൽ സർക്കാർ വക്താവ് ഷോഷ് ബെഡ്രോസിയൻ, കാനഡയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചു. “കാർണി ഈ നിലപാട് തീർച്ചയായും പുനഃപരിശോധിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പശ്ചിമേഷ്യയിലെ ഏക ജൂത രാഷ്ട്രത്തെയും ജനാധിപത്യ രാജ്യത്തെയും (ഇസ്രായേൽ) സ്വാഗതം ചെയ്യണം,” ബെഡ്രോസിയൻ പറഞ്ഞു.
ഗാസയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഐ.സി.സി. കഴിഞ്ഞ വർഷമാണ് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചുകൊണ്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ കോടതിക്ക് ഈ വിഷയത്തിൽ അധികാരപരിധിയില്ലെന്ന് വാദിക്കുന്ന ഇസ്രായേൽ, ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരുന്നു. ഐ.സി.സി. അംഗരാജ്യമായതിനാൽ നെതന്യാഹുവിനെ കസ്റ്റഡിയിലെടുക്കാൻ കാനഡയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്.
കൂടാതെ, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ സമീപകാല തീരുമാനത്തെയും ബെഡ്രോസിയൻ രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം “ഭീകരവാദത്തിനുള്ള സമ്മാനമാണ്” എന്നും “കാനഡയിലെ ജൂത വിരുദ്ധ തീവ്രവാദത്തിന് ഇന്ധനം പകരുന്നു” എന്നും അവർ ആരോപിച്ചു. ഇസ്രായേലും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലവിലെ പ്രധാനമന്ത്രിയുടെ ഈ നിലപാടുകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Will Netanyahu be arrested? Israel demands Carney’s withdrawal of stance: Diplomatic relations in crisis



