ടൊറൻ്റോ: കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിലൊന്നിൽ 1.7 ടൺ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഒൻ്റാറിയോ പ്രവിശ്യ കേന്ദ്രീകരിച്ച് അതിർത്തി കടന്ന് പ്രവർത്തിച്ചിരുന്ന വൻ ലഹരി ശൃംഖലയെയാണ് പോലീസ് തകർത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 140 ദശലക്ഷം ഡോളർ വിലമതിക്കും. ‘പ്രൊജക്റ്റ് ബേ’ എന്ന പേരിൽ നടത്തിയ ഈ തെരച്ചിലിൽ 973 കിലോഗ്രാം കൊക്കെയ്ൻ, 660 കിലോഗ്രാം മെത്താംഫെറ്റമൈൻ, 49 കിലോഗ്രാം കറുപ്പ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
കേസുമായി ബന്ധപ്പെട്ട് 21 പേർക്കെതിരെ അന്താരാഷ്ട്ര അതിർത്തി വഴി മയക്കുമരുന്ന് കടത്തിയതിന് കേസ് എടുത്തു. ഇതിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികളിൽ 13 പേർ ദക്ഷിണേഷ്യൻ വംശജരാണ്, ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പേരുകളുള്ളവരുമാണ്. നവപ്രീത് സിംഗ്, ഹനിന്ദർപാൽ ഗ്രെവാൾ, ഗഗൻദീപ് തിൻഡാൽ, സിമ്രൻജീത് സിംഗ് തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖർ. ലഹരിമരുന്നിന് പുറമെ ടാങ്ക് വിരുദ്ധ റൈഫിൾ അടക്കം 17 തോക്കുകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം എണ്ണുന്ന യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ചരക്കുലോറികൾ ഉപയോഗിച്ച് നിയമാനുസൃതമായ വ്യാപാരത്തിന്റെ മറവിലാണ് ഇവർ അതിർത്തി കടത്തി ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഏജൻ്റുമാർ വഴി ഡ്രൈവർമാരെ സ്വാധീനിച്ചായിരുന്നു ഈ കടത്ത്. കനേഡിയൻ പോലീസും ബോർഡർ സർവീസ് ഏജൻസിയും ചേർന്ന് നടത്തിയ ഈ വൻ ഓപ്പറേഷന് അമേരിക്കൻ അന്വേഷണ ഏജൻസികളായ ഹോംലാൻഡ് സെക്യൂരിറ്റിയും ഡി.ഇ.എയും (DEA) പിന്തുണ നൽകിയിരുന്നു. കാനഡയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയായ ഒൻ്റാറിയോയിൽ നടന്ന ഈ നടപടി ലഹരി സംഘങ്ങൾക്ക് ഏൽപ്പിച്ച തിരിച്ചടി വളരെ വലുതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Major drug bust in Canada: 19 people, including Indians, arrested; 1.7 tonnes of narcotics seized.






