ബീജിംഗ്: ആഗോള രാഷ്ട്രീയ ഭൂപടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചൈനയുടെ അപ്രതീക്ഷിത സൈനിക നീക്കം. ഷാങ്ഹായ് തീരത്തോട് ചേർന്നുള്ള വിസ്തൃതമായ ആകാശപാതയിൽ ചൈന 40 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ ഷാങ്ഹായ്‌ക്ക് ചുറ്റുമുള്ള ഏതാണ്ട് 73,000 ചതുരശ്ര കിലോമീറ്റർ പ്രദേശം അടച്ചുപൂട്ടിയ നടപടി വലിയൊരു യുദ്ധത്തിന്റെ മുന്നൊരുക്കമാണോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇന്തോ-പസഫിക് മേഖലയിൽ നിർണ്ണായകമായ പലതും സംഭവിക്കാനിരിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മാർച്ച് 27 മുതൽ മെയ് 6 വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുക. തായ്‌വാൻ ദ്വീപിന്റെ ഇരട്ടിയോളം വിസ്തൃതിയുള്ള മേഖലയാണ് സിവിൽ വിമാനങ്ങൾക്ക് ചൈന വിലക്കിയിരിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം നിയന്ത്രണങ്ങൾ മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിക്കാറുള്ളതാണ്. എന്നാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പെട്ടെന്നുണ്ടായ ഈ നീക്കം ഏവിയേഷൻ വിദഗ്ദ്ധരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
യെല്ലോ സീ (Yellow Sea) മുതൽ ഈസ്റ്റ് ചൈന സീ (East China Sea) വരെയുള്ള അഞ്ച് കൂറ്റൻ മേഖലകളാണ് ഇത്തരത്തിൽ നിശ്ചലമാക്കിയിരിക്കുന്നത്. സൈനിക നീക്കങ്ങൾ ഏത് ഉയരത്തിലും സുഗമമായി നടത്തുന്നതിനായി വിമാനങ്ങളുടെ പറക്കലിന് ഉയരപരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ വിലക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ഷാങ്ഹായിലേക്ക് എത്തുന്ന വിമാനങ്ങൾക്കായി വെറും 100 കിലോമീറ്റർ മാത്രം വരുന്ന ഇടുങ്ങിയ ഒരു ഇടനാഴി മാത്രമാണ് തുറന്നുനൽകിയിട്ടുള്ളത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ അമേരിക്കയും സഖ്യകക്ഷികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം നോക്കി ഇൻഡോ-പസഫിക് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി റിസർച്ച് (INDSR) മുന്നറിയിപ്പ് നൽകുന്നു.
ചൈനയുടെ പ്രശസ്തമായ ‘സലാമി സ്ലൈസിംഗ്’ (Salami Slicing) തന്ത്രത്തിന്റെ ഭാഗമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറിയ നീക്കങ്ങളിലൂടെ തങ്ങളുടെ അതിർത്തിയും സ്വാധീനവും ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന രീതിയാണിത്. മുൻപ് ചെറിയ തോതിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്ന മേഖലയിൽ ഇപ്പോൾ സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയത് തായ്‌വാന്റെ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ഷാങ്ഹായ് ആകാശത്ത് തളംകെട്ടിനിൽക്കുന്ന ഈ അസ്വാഭാവിക നിശ്ശബ്ദത വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന്റെ ലക്ഷണമാണോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഓരോ നീക്കവും ആഗോള സാമ്പത്തിക-സുരക്ഷാ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Is China preparing for war? Beijing makes a big move; the world is on edge!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





