വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന ധാരണാപത്രം (MoU) ഇന്ന് (ജൂൺ 14, ഞായറാഴ്ച) ഒപ്പുവെച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ യാഥാർത്ഥ്യമായാൽ നിലവിൽ അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകുമെന്നും ട്രംപ് വ്യക്തമാക്കി. ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിലാകും കരാറിൽ ഒപ്പുവെക്കുകയെന്നാണ് സൂചനകൾ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും കരാർ 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു.
എന്നാൽ, ഒപ്പുവെക്കുന്ന കാര്യത്തിൽ അന്തിമ സമയക്രമം ആയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ചില ആശയക്കുഴപ്പങ്ങൾ കാരണമാണ് വൈകുന്നതെന്നും, ഇപ്പോൾ ഒപ്പുവെക്കുന്നത് അന്തിമ കരാറല്ല, മറിച്ച് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു താൽക്കാലിക ചട്ടക്കൂട് മാത്രമാണെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള ആണവ പദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഈ ധാരണയ്ക്ക് ശേഷം 60 ദിവസത്തെ സമയം അനുവദിക്കുമെന്നും അതിനുശേഷമാകും അന്തിമ കരാർ രൂപീകരിക്കുകയെന്നും ഇരുപക്ഷവും വ്യക്തമാക്കുന്നുണ്ട്.
ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനൊപ്പം, ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഈ പ്രാഥമിക ധാരണയിലുണ്ട്. കൂടാതെ ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കാനും, എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും വ്യവസ്ഥയുണ്ടെന്നാണ് വിവരം. അതേസമയം, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ തങ്ങളുടെ പക്കൽ ‘അന്തിമ ബദൽ മാർഗങ്ങൾ’ ഉണ്ടെന്ന മുന്നറിയിപ്പും ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. നീണ്ട മൂന്ന് മാസത്തെ യുദ്ധ സാഹചര്യം അവസാനിക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള ഓഹരി വിപണികൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്.
Iran-US peace deal likely to be signed today; Trump says Strait of Hormuz will open soon
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









