ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ. ശനിയാഴ്ച നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ഇറാനിയൻ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. രാജ്യാന്തര സമുദ്രപാതയിൽ സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവയ്പ്പ് നടത്തിയത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.
ലാറക് ദ്വീപിന് സമീപം ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളാണ് വെടിവയ്പ്പ് നടത്തിയത്. ഇതോടെ കപ്പലുകൾക്ക് യാത്ര തുടരാനാകാതെ ഗതി മാറ്റേണ്ടി വന്നു. മേഖലയിലുണ്ടായിരുന്ന മറ്റ് ഏഴ് ഇന്ത്യൻ കപ്പലുകളും സംഘർഷം ഭയന്ന് യാത്ര നിർത്തിവെച്ചിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർക്ക് പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അടിയന്തര ഇടപെടൽ നടത്തിവരികയാണ്.
അമേരിക്കയുമായുള്ള തർക്കത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് പെട്ടെന്നുള്ള ഈ സംഘർഷത്തിന് കാരണമായത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയിലുണ്ടായ ഈ വെടിവയ്പ്പ് ആഗോള തലത്തിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നയതന്ത്ര തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്. നാവികരുടെ സുരക്ഷയ്ക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran fires on Indian ships in Strait of Hormuz; India seeks explanation



