വാഷിങ്ടൺ : യു.എസ് ഉപരോധവും ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പുതിയ നടപടികളുമായി ഇറാൻ. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇക്കണോമിക് വാർ ഹെഡ്ക്വാർട്ടേഴ്സ് രൂപീകരിച്ചതായി സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇറാനുമേൽ ഇനിയും ആക്രമണമുണ്ടായാൽ കൂടുതൽ കനത്ത തിരിച്ചടി നൽകുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചിട്ട് ആറു മാസം പിന്നിടുമ്പോൾ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ സൈനിക നടപടികൾക്ക് ചെറിയൊരു ഇടവേളയുണ്ടായിരുന്നുവെങ്കിലും ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും ആരംഭിച്ചു. ഇറാൻ റവല്യൂഷണറി ഗാർഡ് രണ്ട് യു.എസ് നാവിക കപ്പലുകൾക്ക് നേരെ ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിന് പിന്നാലെ, മൂന്ന് ഇറാനിയൻ ടാങ്കറുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഈ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് രംഗത്തെത്തി. അമേരിക്ക വൈകാതെ തന്നെ കളിയുടെ നിയമങ്ങൾ മാറിയെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ടെലഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി. ഇനി മുതൽ ഇറാനിലെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും എതിരായ ഏത് ആക്രമണത്തിനും വേഗതയേറിയതും കനത്തതുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിന് പുറത്ത് പുതിയ നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് സുപ്രധാന ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി അറിയിച്ചു.
ഉപരോധങ്ങളും എണ്ണ കയറ്റുമതി തടയുന്നതിനുള്ള യു.എസ് നീക്കങ്ങളും ഇറാന്റെ സാമ്പത്തിക രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കറൻസി മൂല്യത്തിലെ ചാഞ്ചാട്ടം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ഖാലിബാഫ് സമ്മതിച്ചു. ഈ സാമ്പത്തിക സമ്മർദ്ദങ്ങളെ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ നേരിടുമെന്ന് ഇറാന്റെ സാമ്പത്തിക മന്ത്രി അലി മദനിസാദേ വ്യക്തമാക്കിക്കഴിഞ്ഞു. വിദേശ സമ്മർദ്ദങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ തീരുമാനങ്ങൾ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് പ്രതിദിനം കയറ്റിമതി ചെയ്തിരുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയായിരുന്നു. യു.എസ് ഉപരോധത്തെ തുടർന്ന് ഈ മേഖലയിലും കനത്ത തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഖാർഗ് ദ്വീപിന് നേരെ അഞ്ഞൂറിലധികം തവണ ആക്രമണങ്ങൾ ഉണ്ടായതായി ഇറാൻ എണ്ണമന്ത്രി മൊഹ്സെൻ പക്നെജാദ് വ്യക്തമാക്കി. എണ്ണക്കയറ്റുമതി തടസ്സപ്പെട്ടെങ്കിലും രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധികളെ നേരിടാനുള്ള നീക്കങ്ങളും തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








