ഒട്ടാവ: മെക്സിക്കോയിലെ അവധിക്കാല യാത്രയ്ക്കിടെ ആരോഗ്യനില വഷളായ ഒന്റാറിയോ സ്വദേശിക്ക് ബാധ്യതയായി 147,502 ഡോളറിന്റെ മെഡിക്കൽ ബിൽ. ഇൻഷുറൻസ് കമ്പനിയായ ‘മാനുലൈഫ്’ ക്ലെയിം നിരസിച്ചതിനെ തുടർന്നാണ് ഒഷാവ സ്വദേശിയായ ബഹോസ് അലിക്ക് ഈ വൻ തുക സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വന്നത്. 2024 ഏപ്രിലിൽ പങ്കാളിക്കൊപ്പം മെക്സിക്കോയിലെ കാൻകൂണിലേക്ക് നടത്തിയ യാത്രയ്ക്കിടെ ഉണ്ടായ അടിയന്തര ആരോഗ്യപ്രശ്നങ്ങളും, അതിനെ തുടർന്നുണ്ടായ നിയമപരമായ തർക്കങ്ങളുമാണ് ഈ വൻ ബാധ്യതയ്ക്ക് കാരണമായത്.
യാത്രയ്ക്ക് പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് അസ്വസ്ഥതകൾ അനുഭവപ്പെട്ട അലി കാനഡയിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നുവെങ്കിലും യാത്രയ്ക്ക് തടസ്സമില്ലെന്ന് ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ മെക്സിക്കോയിൽ എത്തിയതോടെ ആരോഗ്യനില വഷളാകുകയും, അപസ്മാരത്തെ തുടർന്ന് അദ്ദേഹം കോമയിലാകുകയും ചെയ്തു. അവിടെ എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷം എയർ ആംബുലൻസ് മാർഗ്ഗമാണ് ഇദ്ദേഹത്തെ തിരികെ കാനഡയിലെത്തിച്ചത്. തുടക്കത്തിൽ ചികിത്സാച്ചെലവുകൾ വഹിച്ച ഇൻഷുറൻസ് കമ്പനി, പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ക്ലെയിം പൂർണ്ണമായി തള്ളിക്കൊണ്ട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്.
യാത്രയ്ക്ക് മുമ്പുള്ള 90 ദിവസങ്ങളിൽ ആരോഗ്യനില സ്ഥിരമായിരിക്കണമെന്ന ‘സ്റ്റാബിലിറ്റി പീരിയഡ്’ വ്യവസ്ഥ ലംഘിക്കപ്പെട്ടതാണ് ക്ലെയിം നിരസിക്കാൻ കാരണമായി മാനുലൈഫ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. യാത്രയ്ക്ക് തൊട്ടുമുമ്പ് അലി ചികിത്സ തേടിയത് ഈ വ്യവസ്ഥയുടെ പരിധിയിൽ വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനെതിരെ കുടുംബം സമർപ്പിച്ച രണ്ട് അപ്പീലുകളും കമ്പനി തള്ളി. യാത്രയ്ക്ക് മുമ്പുണ്ടായ രോഗലക്ഷണങ്ങളും മെക്സിക്കോയിലെ ഗുരുതരാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഇൻഷുറൻസ് വിദഗ്ദ്ധർ നിരീക്ഷിക്കുമ്പോൾ, സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാകാത്ത ഇത്തരം വ്യവസ്ഥകൾ യാത്രാ ഇൻഷുറൻസുകളുടെ വിശ്വാസ്യതയെ ബാധിക്കുന്നതായി അലിയുടെ കുടുംബം ആരോപിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Insurance company bails out Ontario man; $147,000 hospital bill after Mexico trip










