ഒട്ടാവ: താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. വ്യാഴാഴ്ച ക്യുബെക്കിലെ സഗ്നെയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, കാനഡയിലെ ജനങ്ങളുടെയും ബിസിനസുകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കാനഡ അമേരിക്കയെ മുതലെടുക്കുകയാണെന്നും രാജ്യത്തിന്റെ നേതൃത്വം മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ലാസ് വേഗാസിൽ നടന്ന റാലിയിലാണ് ട്രംപ് ആരോപിച്ചത്.
വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതിരുന്ന മാർക്ക് കാർണി, രാജ്യത്തെ തൊഴിലാളികൾക്ക് വേണ്ടി സർക്കാർ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകി. മുൻപ് നിശ്ചയിച്ചതുപോലെ തന്നെ കാനഡയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്.
കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ചീഫ് ട്രേഡ് നെഗോഷിയേറ്റർ ജാനിസ് ഷാരറ്റും യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. നിശ്ചയിച്ച സമയത്തേക്കാൾ നീണ്ടുനിന്ന ചർച്ചയിൽ താരിഫുകൾ കുറയ്ക്കുന്നതിനും കാനഡ-അമേരിക്ക-മെക്സിക്കോ കരാർ (CUSMA) മുൻനിർത്തി പുതിയ വ്യാപാര വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനുമാണ് ഇരുവിഭാഗവും പ്രാധാന്യം നൽകിയത്. തർക്കങ്ങൾ നിലനിൽക്കുമ്പോഴും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"Will protect Canadians": Mark Carney responds to Trump's criticisms.





