ഒന്റാറിയോ: സെന്റ് കാതറിൻസിലെ മരോട്ട ഫാമിലി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ കായുഗ നേഷൻ അംഗമായ ഹെതർ വിന്റർസ്റ്റീൻ (24) സെപ്‌സിസ് ബാധിച്ചാണ് മരിച്ചത്. വീഴ്ചയെത്തുടർന്ന് കടുത്ത വേദനയുമായി രണ്ട് ദിവസങ്ങളിലായി ആശുപത്രിയിലെത്തിയ യുവതിക്ക് കൃത്യമായ പരിശോധനകളോ ചികിത്സയോ നൽകിയില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക റേച്ചൽ ഗാർഡ്നർ ഇൻക്വസ്റ്റ് കോടതിയിൽ വാദിച്ചു. രോഗലക്ഷണങ്ങൾ അവഗണിച്ചതും രക്തപരിശോധന ഉൾപ്പെടെയുള്ളവ നടത്തുന്നതിൽ വരുത്തിയ വീഴ്ചയും കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ മരണകാരണം ‘ഹോമിസൈഡ്’ ആയി രേഖപ്പെടുത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
യുവതിക്ക് പനി ഇല്ലാത്തതിനാൽ ഇൻഫെക്ഷൻ സാധ്യത ഡോക്ടർ എമാദ് നൂർ തള്ളിക്കളയുകയായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായി. യുവതിയുടെ ലഹരി ഉപയോഗവും മാനസികാരോഗ്യ പ്രശ്നങ്ങളും കാരണമാണ് ലക്ഷണങ്ങൾ പ്രകടമാകുന്നതെന്ന നിഗമനത്തിലാണ് ഡോക്ടർ എത്തിയത്. എന്നാൽ, കൃത്യസമയത്ത് രക്തപരിശോധന നടത്തി ആന്റിബയോട്ടിക്കുകൾ നൽകിയിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഡൊമിനിക് മെർട്‌സ് മൊഴി നൽകി. രണ്ടാമത്തെ ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ രണ്ടര മണിക്കൂറോളം വീൽചെയറിൽ കാത്തിരുന്ന ശേഷമാണ് യുവതി തളർന്നുവീണത്.
ഇൻഡിജീനിയസ് വംശജയായ സ്ത്രീ എന്ന നിലയിലും ലഹരി ഉപയോഗം, ഭവനരഹിത എന്ന ധാരണ എന്നിവ കാരണവും ഹെതർ വിന്റർസ്റ്റീൻ ആരോഗ്യമേഖലയിലെ മുൻവിധികളെ നേരിടേണ്ടി വന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ എത്തുമ്പോൾ ഓരോ 15 മിനിറ്റിലും രോഗിയുടെ അവസ്ഥ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്ന് ട്രിയേജ് നഴ്സ് സമ്മതിച്ചു. അന്ന് ആശുപത്രിയിൽ കടുത്ത രോഗീ തിരക്കും ജീവനക്കാരുടെ കുറവും ഉണ്ടായിരുന്നതായും നഴ്സ് മൊഴി നൽകി. ഇൻക്വസ്റ്റ് ജൂറിയുടെ കണ്ടെത്തൽ ക്രിമിനൽ നടപടികൾക്ക് നേരിട്ട് കാരണമാകില്ലെങ്കിലും, തുടർ അന്വേഷണങ്ങൾക്കായി കുടുംബത്തിന് പോലീസിനെ സമീപിക്കാനാകും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രക്തത്തിലെ ബാക്ടീരിയബാധ മൂലമുള്ള സെപ്‌സിസാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അണുബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ മാരകമായ പരിക്കുകളോ മരണകാരണമായ അളവിൽ ലഹരിവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് പാത്തോളജി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 ഡിസംബർ 10-നാണ് ഹെതർ മരിച്ചത്. മാർച്ച് 30-ന് ആരംഭിച്ച ഇൻക്വസ്റ്റിൽ ഇതുവരെ രണ്ട് ഡസനോളം സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. പ്രിസൈഡിംഗ് ഓഫീസർ ഡോ. ഡേവിഡ് ഈഡൻ ജൂറിക്ക് നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
Indigenous woman dies in Ontario hospital: Family demands cause of death be recorded as homicide
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



