ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറിക്കിടെ ഹൈദരാബാദ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. നോർത്ത് ഫിലാഡൽഫിയയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. വാരാന്ത്യങ്ങളിൽ പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി ഒരു ഓർഡർ നൽകി മടങ്ങുന്നതിനിടെയാണ് അൻഷുലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻഷുലിന് നേരെ മൂന്ന് തവണ വെടിയേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ആസൂത്രിത കെണിയാണെന്ന് അൻഷുലിന്റെ കുടുംബം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പക്കൽ നിന്നും പണമോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും, വിജനമായ സ്ഥലത്തേക്ക് ഓർഡർ നൽകി വിളിപ്പിച്ചു വരുത്തിയാണ് അക്രമികൾ വെടിവെച്ചതെന്നും സഹോദരൻ തൻവി പറഞ്ഞു. കറുത്ത മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് മാധ്യമങ്ങൾ നൽകുന്ന സൂചന.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അൻഷുലിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ് അധികൃതർ, ഹൈദരാബാദിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian youth shot dead in US; family says it was a planned murder






