ഓസ്ട്രേലിയയിൽ നിന്ന് ക്രിസ്മസ് ദ്വീപിലേക്ക് കപ്പൽയാത്ര നടത്തുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിദൂര തീരങ്ങളിൽ അപകടത്തിൽപ്പെട്ട കനേഡിയൻ വിനോദസഞ്ചാരിയെ ഓസ്ട്രേലിയൻ രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഡാർവിനിൽ നിന്ന് ഇന്തോനേഷ്യയ്ക്ക് തെക്കുള്ള ഓസ്ട്രേലിയൻ പ്രദേശമായ ക്രിസ്മസ് ദ്വീപിലേക്ക് കാറ്റമരൻ (Catamaran) യാച്ചിൽ സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച കാനഡയിലുള്ള കുടുംബവുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് സഹോദരൻ ഓസ്ട്രേലിയൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടൻ ആസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി (AMSA) നടത്തിയ തെരച്ചിലിൽ, ക്രിസ്മസ് ദ്വീപിന് ഏകദേശം 1,000 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി ഭാഗികമായി മുങ്ങിത്താഴ്ന്ന നിലയിൽ യാച്ച് കണ്ടെത്തുകയായിരുന്നു. യാച്ചിന്റെ ചെറിയ ഡിംഗി ബോട്ടിലായിരുന്നു (Tender) ഇദ്ദേഹം അഭയം പ്രാപിച്ചിരുന്നത്. പ്രദേശത്ത് കനത്ത കാലാവസ്ഥാ വ്യതിയാനവും പ്രതികൂല സാഹചര്യങ്ങളും നിലനിന്നിരുന്നതായി കാൻബറയിലെ എ.എം.എസ്.എ റെസ്ക്യൂ കോർഡിനേഷൻ സെന്റർ മാനേജർ ഡാൻ ഗില്ലിസ് വ്യക്തമാക്കി.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ വഴി ജീവൻരക്ഷാ ഉപകരണങ്ങൾ, എമർജൻസി ബീക്കൺ, ഭക്ഷണം, കുടിവെള്ളം എന്നിവ ഇദ്ദേഹത്തിന് എത്തിച്ചുനൽകി. തുടർന്ന് റോയൽ ഓസ്ട്രേലിയൻ നേവിയുടെ ഹെലികോപ്റ്റർ ഇദ്ദേഹത്തെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്തു. ആരോഗ്യനില തൃപ്തികരമായ ഇദ്ദേഹത്തെ ഡാർവിനിലേക്ക് തിരികെ കൊണ്ടുപോയി. ലോകത്തിന്റെ തീർത്തും ഒറ്റപ്പെട്ട ഒരു മേഖലയിൽ കൃത്യസമയത്ത് സഹായമെത്തിക്കാൻ സാധിച്ചത് വലിയ ആശ്വാസമാണെന്ന് അധികൃതർ അറിയിച്ചു.
കടൽയാത്രകളിൽ വാർത്താവിനിമയ സംവിധാനങ്ങളുടെയും മുൻകരുതലുകളുടെയും പ്രാധാന്യമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് എ.എം.എസ്.എ പ്രതിനിധി അലക്സ് ബാരൽ ഓർമ്മിപ്പിച്ചു. കടലിലെ കാലാവസ്ഥ വളരെ പെട്ടെന്ന് മാറിമറിയാമെന്നും, തീരത്തുള്ളവരുമായി കൃത്യമായ ആശയവിനിമയം നിലനിർത്തുന്നത് അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Canadian Traveler Rescued by Australian Forces After Boat Sinks
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








