ന്യൂഡൽഹി: ഇന്ത്യയെയും ചൈനയെയും ‘ഭൂമിയിലെ നരകങ്ങൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ പരാമർശങ്ങൾ തികച്ചും അറിവില്ലാത്തതും അനുചിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരസ്പര ബഹുമാനത്തോടെയുള്ള ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യഥാർത്ഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളെന്നും ഇന്ത്യ അറിയിച്ചു.
അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തെ (Birthright Citizenship) വിമർശിക്കുന്നതിനിടയിലാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് അവിടുത്തെ നിയമപ്രകാരം പൗരത്വം ലഭിക്കാറുണ്ട്. ഈ നിയമം ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവർ തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി അമേരിക്കയിലേക്ക് കടത്തുകയാണെന്നും, ഇന്ത്യയും ചൈനയും നരകതുല്യമായ രാജ്യങ്ങളാണെന്നുമാണ് ട്രംപ് തന്റെ പോസ്റ്റിലൂടെ ആരോപിച്ചത്. മൈക്കൽ സാവേജ് എന്ന റേഡിയോ അവതാരകന്റെ വീഡിയോയും കുറിപ്പുമാണ് ട്രംപ് പങ്കുവെച്ചത്. കുടിയേറ്റക്കാരെ ‘ഗുണ്ടാസംഘങ്ങൾ’ എന്ന് വിശേഷിപ്പിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിഷയം വിവാദമായതോടെ ഇന്ത്യയിലെ യുഎസ് എംബസി വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യ തങ്ങളുടെ മികച്ച പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും എംബസി വക്താവ് അറിയിച്ചു. അതേസമയം, ട്രംപിന്റെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഇന്ത്യൻ ജനതയെ അധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ അമേരിക്കൻ സർക്കാരിന്റെ ഉന്നതതലത്തിൽ ഉന്നയിക്കാൻ ഇന്ത്യ ഭയപ്പെടുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
India and China 'hell on earth'; India expresses dissatisfaction over Trump's remarks




