കാനഡ അതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ജി 7. യൂറോപ്യൻ യൂണിയൻ (ഇയു), ഐഎംഎഫ്, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും ഇതിൽ പങ്കെടുക്കുന്നു.ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ കാനഡയിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ജൂൺ 15 മുതൽ 17 വരെ കാനഡ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നും, പങ്കെടുക്കാൻ ഇന്ത്യയും താൽപ്പര്യപ്പെടുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. ഉന്നതതല സന്ദർശനം നടക്കുന്നതിന് മുമ്പ് ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, പ്രധാനമന്ത്രി മോദി ഭാവിയിൽ കാനഡയിലേക്ക് പോകുകയാണെങ്കിൽ പരിഹരിക്കേണ്ട സുരക്ഷാ ആശങ്കകളും ഉണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി സർക്കാർ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ താൽപ്പര്യമുണ്ടെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വഷളായതായി അവർ സമ്മതിച്ചു .
അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നരേന്ദ്ര മോദി സർക്കാരിന് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചതോടെ കേസ് ആഗോളതലത്തിൽ ശ്രദ്ധ നേടി . ട്രൂഡോയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.



