ടൊറന്റോ: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കോൺസുലേറ്റ് പരിസരങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും കോൺസുലാർ കാര്യാലയങ്ങൾക്കും ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നീക്കം. വാൻകൂവറിലെ കോൺസുലേറ്റ് ജനറലിനെ ഉപരോധിക്കുമെന്ന് കഴിഞ്ഞ ദിവസം SFJ ഭീഷണി മുഴക്കിയിരുന്നു.
വിയന്ന കൺവെൻഷനുകൾ പ്രകാരം ആതിഥേയ രാജ്യത്തിന് നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കാര്യാലയങ്ങൾക്കും സുരക്ഷ നൽകാനുള്ള ബാധ്യതയുണ്ടെന്നും, ഇത് സംബന്ധിച്ച വിഷയം കാനഡയുടെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബൽ അഫയേഴ്‌സ് കാനഡയുമായി (GAC) ശക്തമായി ഉന്നയിച്ചതായും ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലേക്കുള്ള സന്ദർശകരോടും അപേക്ഷകരോടും സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ ആരോപണങ്ങളുണ്ടെന്ന് കനേഡിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയതിൻ്റെ രണ്ടാം വാർഷിക ദിനത്തിലാണ് ഈ ഉപരോധ ഭീഷണി. ട്രൂഡോയുടെ ആരോപണങ്ങൾ അസംബന്ധമാണെന്ന് അന്ന് തന്നെ ഇന്ത്യ വിശേഷിപ്പിച്ചിരുന്നു.
അതേസമയം, കാനഡയിൽ അധികാരമാറ്റം സംഭവിച്ചതോടെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൻ്റെ സ്വാധീനം കുറയുകയും, ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങളിലെയും ഹൈക്കമ്മീഷണർമാർക്ക് നിയമനം ലഭിക്കുകയും അവർ ഉടൻ ചുമതലയേൽക്കുമെന്നും പ്രതീക്ഷിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India asks Canada to enhance security of its officials, consular premises after threat from SFJ



