ഇസ്ലാമാബാദ്: ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്ത പാകിസ്ഥാൻ വാർത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ (Geo News) നടപടിയുമായി പാക് സർക്കാർ. അന്തരിച്ച ഗായികയ്ക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ വിഖ്യാത ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും സംപ്രേഷണം ചെയ്തതിനാണ് പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. 2018 മുതൽ പാകിസ്ഥാനിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശന നിരോധനം ചാനൽ ലംഘിച്ചുവെന്നാണ് അധികൃതരുടെ ആരോപണം.
ഏപ്രിൽ 12-ന് അന്തരിച്ച ആശാ ഭോസ്‌ലെയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൽ അവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയത് സുപ്രീം കോടതി ഉത്തരവിനോടുള്ള വെല്ലുവിളിയാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ലൈസൻസ് റദ്ദാക്കലോ വൻതുക പിഴയോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ ചാനൽ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. വിശദീകരണം നൽകുന്നതിനായി ഏപ്രിൽ 27-ന് ഹാജരാകാൻ ചാനൽ സിഇഒയോട് അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് ശക്തമായി രംഗത്തെത്തി. ലോകം ആദരിക്കുന്ന ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തുന്നത് മാധ്യമധർമ്മമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കലയും അറിവും മാനവികതയുടെ പൊതുസ്വത്താണെന്നും അവയെ അതിർത്തികൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നുസ്രത്ത് ഫത്തേ അലി ഖാൻ ഉൾപ്പെടെയുള്ള പാക് ഗായകരുമായി ആശാ ഭോസ്‌ലെക്കുണ്ടായിരുന്ന ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു.
Huge controversy in Pakistan over tribute to Asha Bhosle, government takes action against Pakistani channel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



