സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇടുക്കി കുടയത്തൂർ അടൂർമലയിൽ മഷികല്ലേൽ രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ സുമതി എന്ന സ്ത്രീ മരണപ്പെട്ടു. കാണാതായ മറ്റു കുടുംബാംഗങ്ങളെ രക്ഷാസേന പുറത്തെടുത്തു. ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ കാണാതായ വൈക്കം സ്വദേശി പ്രഭാകരനായുള്ള തിരച്ചിൽ തുടരുകയാണ്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട്ട് ജോണിയുടെ മകനാണ് മരണപ്പെട്ടത്.
കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിലും നദീതീരങ്ങളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. പരമാവധി ജലനിരപ്പായ 84.750 മീറ്ററിലേക്ക് വെള്ളമെത്തിയതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. പത്തനംതിട്ടയിൽ പമ്പാനദിയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നു. ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിലും സീതത്തോട്, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പയ്യാനിത്തോട്ടത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും മുണ്ടക്കയം കോസ്‌വേ വെള്ളത്തിനടിയിലാവുകയും ചെയ്തു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് നിലവിലുള്ളത്. നദികളുടെ തീരത്തും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.
അതിശക്തമായ മഴയും നാശനഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി നൽകിയത്.
Heavy rains in the state: Two dead in landslides; Red alert and holiday in 8 districts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





