ദക്ഷിണാഫ്രിക്ക/ജനീവ: അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ആഡംബര വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധയെന്ന് സംശയിക്കുന്ന രോഗത്തെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിച്ചു. കപ്പലിലെ ഒരു യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതായും മറ്റ് അഞ്ച് പേർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. ‘എംവി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലിലാണ് രോഗം പടർന്നത്.
അർജന്റീനയിലെ ഉഷ്വായയിൽ നിന്ന് കേപ് വെർദെയിലേക്ക് പുറപ്പെട്ട കപ്പലിലാണ് അപ്രതീക്ഷിതമായി വൈറസ് ബാധയുണ്ടായത്. മരിച്ച മൂന്ന് പേരിൽ ഒരാൾക്ക് ഹന്റാവൈറസ് ബാധിച്ചതായി ലാബ് പരിശോധനയിൽ തെളിഞ്ഞു. നിലവിൽ അഞ്ച് പേർ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരിൽ ഒരാൾ ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എലി, എലി വർഗ്ഗത്തിൽപ്പെട്ട ജീവികൾ എന്നിവയിലൂടെയാണ് സാധാരണയായി മനുഷ്യരിലേക്ക് ഹന്റാവൈറസ് പടരുന്നത്.
70 വയസ്സുകാരനായ യാത്രക്കാരനാണ് ആദ്യം രോഗലക്ഷണങ്ങൾ പ്രകടമായത്. ഇദ്ദേഹം കപ്പലിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ സൗത്ത് അറ്റ്‌ലാന്റിക്കിലെ ബ്രിട്ടീഷ് പ്രദേശമായ സെന്റ് ഹെലീന ദ്വീപിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ 69 വയസ്സുള്ള ഭാര്യയ്ക്കും രോഗം ബാധിച്ചു. ഇവരെ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മൂന്നാമത്തെ വ്യക്തി ബ്രിട്ടീഷ് പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഡച്ച് ദമ്പതികളും ഉൾപ്പെടുന്നതായാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രോഗം ബാധിച്ച രണ്ട് യാത്രക്കാരെ കേപ് വെർദെയിലെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ചർച്ച നടത്തുകയാണ്. ഇതിന് ശേഷം കപ്പൽ സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് യാത്ര തുടരും. വൈറസ് ബാധയെത്തുടർന്ന് കപ്പൽ അധികൃതരും വിവിധ രാജ്യങ്ങളിലെ ആരോഗ്യവകുപ്പും തമ്മിലുള്ള ഏകോപനത്തിന് ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്നുണ്ട്. ശ്വസനസംബന്ധമായ കടുത്ത പ്രയാസങ്ങളും രക്തസ്രാവത്തോടു കൂടിയ പനിയും (Hemorrhagic fever) ഹന്റാവൈറസിന്റെ ലക്ഷണങ്ങളാണ്.
നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ‘ഓഷ്യൻ വൈഡ് എക്സ്പെഡിഷൻസ്’ എന്ന ടൂർ കമ്പനിയാണ് 170 യാത്രക്കാരെയും 70 ജീവനക്കാരെയും വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ പ്രവർത്തിപ്പിക്കുന്നത്. എലികളുടെ മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കം വഴിയോ അവയുടെ കടിയേറ്റോ ആണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം അപൂർവ്വമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കപ്പൽ അധികൃതരിൽ നിന്ന് കൂടുതൽ വിശദീകരണം ലഭ്യമായിട്ടില്ല.
Hantavirus outbreak on luxury ship in the Atlantic
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




