സൗദി: സൗദി അറേബ്യയുമായി യുഎസ് 30 വർഷത്തെ സിവിൽ ആണവ സഹകരണ കരാറായ ‘123 അഗ്രിമെന്റിൽ’ ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻകൈയിൽ തയ്യാറാക്കിയ കരാറിലൂടെ സൗദിയുടെ ആണവോർജ പദ്ധതികളിൽ അമേരിക്കൻ കമ്പനികൾക്ക് വലിയ പ്രാതിനിധ്യം ലഭിക്കുമെന്ന് യുഎസ് വ്യക്തമാക്കുന്നു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിലും എൻപിടി മാനദണ്ഡങ്ങൾ പാലിച്ചുമാണ് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓർഡർ 14299ന്റെ അടിസ്ഥാനത്തിലാണ് ഈ കരാറെന്ന് യുഎസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയ്ക്കായി സുരക്ഷിതമായ ഊർജ ലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖർ എതിർപ്പ് പ്രകടിപ്പിച്ചു. സൗദി അറേബ്യയിൽ യുഎസ് നിയന്ത്രണത്തിലുള്ള എന്ററിച്ച്മെന്റ് സൗകര്യം സ്ഥാപിച്ചേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇസ്രായേൽ ഇതിനെ പ്രതിരോധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സൗദി അറേബ്യ കരാറിന്റെ ഭാഗമാകുന്നത് ഇസ്രായേലുമായുള്ള ‘അബ്രഹാം അക്കോഡ്സ്’ സമാധാന കരാർ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വിൻഡ്, ന്യൂക്ലിയർ ഊർജ സ്രോതസ്സുകളിലേക്ക് മാറി എണ്ണയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ‘ വിഷൻ 2030’ നയത്തിന്റെ ഭാഗമായാണ് സൗദി ഇതിനെ കാണുന്നത്. എന്നാൽ ഇറാന്റെ ഭീഷണിയെ പ്രതിരോധിക്കുക എന്നതും പകിസ്ഥാന്റെ സഹായത്തോടെ സ്വന്തമായി ആണവ പദ്ധതികൾ വികസിപ്പിക്കാനുള്ള സാധ്യതകളും സൗദിയുടെ ലക്ഷ്യങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മേഖലയിൽ തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും റഷ്യയുടെ സഹായത്തോടെ ആണവ പദ്ധതികൾ ആരംഭിച്ചിട്ടുള്ളതിനാൽ ശക്തമായ ആണവ മത്സരത്തിന് ഇത് വഴിവെക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാനമായി 2008-ൽ യുഎസുമായി 123 കരാറിൽ ഒപ്പുവെച്ച ഇന്ത്യ, പുതിയ സാഹചര്യങ്ങളിൽ കരാറുകൾ പുനഃപരിശോധിക്കാനുള്ള ട്രംപിന്റെ നയം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. എപി1000 റിയാക്ടറുകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ (എസ്എംആർ) എന്നിവയ്ക്കായുള്ള ഇന്ത്യയുടെ പദ്ധതികളെയും മേഖലയിലെ വർധിച്ചുവരുന്ന എണ്ണ-രാഷ്ട്രീയ മാറ്റങ്ങളെയും ഇത് ബാധിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
US signs '123' nuclear agreement with Saudi Arabia; move seen as raising regional concerns.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






