നികുതി സംബന്ധമായ കാര്യങ്ങൾക്കായി കാനഡ റെവന്യൂ ഏജൻസിയിലേക്ക് (CRA) വിളിച്ചിട്ടും ആരെയും കിട്ടുന്നില്ലെന്ന് കനേഡിയൻ പൗരന്മാർ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏജൻസിയിലെ ജീവനക്കാരുടെ യൂണിയനും രംഗത്തെത്തി. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് യൂണിയൻ പറയുന്നത്. കഴിഞ്ഞ വർഷം മേയ് മാസം മുതൽ 3,300-ഓളം കോൾ സെന്റർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് (UTE) ചൂണ്ടിക്കാട്ടി. തൊഴിൽ നഷ്ടം കാരണം വെറും അഞ്ച് ശതമാനത്തിൽ താഴെ കോളുകൾക്ക് മാത്രമേ മറുപടി നൽകാൻ കഴിയുന്നുള്ളൂ എന്നും യൂണിയൻ കൂട്ടിച്ചേർത്തു.
ഏജൻസിയിലേക്ക് വിളിക്കുമ്പോൾ ഓട്ടോമേറ്റഡ് റെക്കോർഡിംഗുകൾ മാത്രമാണ് ലഭിക്കുന്നതെന്നും ഒരു ജീവനക്കാരനോടുപോലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കാനഡയിലെ നോർത്ത് ബേ സ്വദേശിയായ ക്രിസ്റ്റ ടക്കർ പെട്രിക് പറയുന്നു. അന്തരിച്ച തന്റെ വളർത്തമ്മയുടെ എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങൾക്കായി ദിവസേന രണ്ട് തവണയെങ്കിലും വിളിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും ക്രിസ്റ്റ പറഞ്ഞു. ഇതേ പ്രശ്നം തന്നെയാണ് റെജീനയിൽ ബുക്ക് കീപ്പറായ എറിൻ റഡ്ഡിനും പറയാനുള്ളത്. ഒരു ജീവനക്കാരനെ മുഴുവൻ സമയവും സി.ആർ.എയിലേക്ക് വിളിക്കാൻ മാത്രമായി താൻ നിയോഗിച്ചിട്ടുണ്ടെന്നും എന്നിട്ടും മറുപടി ലഭിക്കുന്നില്ലെന്നും റഡ്ഡ് കൂട്ടിച്ചേർത്തു.
അതേസമയം, കോൾ സെന്ററിലെ ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കണമെന്നാണ് യു.ടി.ഇയുടെ ആവശ്യം. കോൾ സെന്റർ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിന് പകരം അവരെ പിരിച്ചുവിടുന്നത് ശരിയായ നടപടിയല്ലെന്നും, ഈ അവസ്ഥ തുടർന്നാൽ ഒരുപക്ഷേ ഭാവിയിൽ സി.ആർ.എയിലേക്ക് വിളിക്കേണ്ട ആവശ്യംപോലും വരില്ലെന്നും യു.ടി.ഇ. പ്രസിഡന്റ് മാർക് ബ്രയർ പറഞ്ഞു. കൂടുതൽ ആളുകളെ പിരിച്ചുവിടാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതിയെന്നും ഇത് സി.ആർ.എയുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രതികരണം അറിയിക്കണമെന്ന് സി.ആർ.എയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
'Good luck if you pick up the phone'; Union and people come out against the Canada Revenue Agency!





