ന്യൂയോർക്ക്: ആഗോള സാമ്പത്തിക വിപണിയെ മുൾമുനയിൽ നിർത്തിക്കൊണ്ട് യുഎസിൽ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ കരുതൽ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്. 129 ടൺ സ്വർണമാണ് ഫ്രാൻസ് പിൻവലിച്ചത്. സ്വർണവില വൻതോതിൽ ഉയർന്ന സമയത്ത് നടത്തിയ ഈ നീക്കത്തിലൂടെ 12.8 ബില്യൺ യൂറോയാണ് ഫ്രാൻസിന് ലാഭം. ഫ്രാൻസിന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഡി ഫ്രാൻസിന്റെ കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ച് ശതമാനമാണ് യുഎസിലെ ഫെഡറൽ റിസർവിന്റെ രഹസ്യ നിലവറകളിൽ സൂക്ഷിച്ചിരുന്നത്. 1920കളുടെ അവസാനം മുതൽ സൂക്ഷിക്കാൻ തുടങ്ങിയ സ്വർണമാണിത്.
അമേരിക്കയിലെ ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന പഴയ സ്വർണ്ണക്കട്ടകൾ റെക്കോർഡ് വിലയിൽ വിറ്റഴിച്ച ഫ്രഞ്ച് സെൻട്രൽ ബാങ്ക്, പകരമായി ഫ്രാൻസിൽ യൂറോപ്യൻ വിപണിയിൽ നിന്ന് തത്തുല്യമായ പുതിയ സ്വർണക്കട്ടികൾ വാങ്ങി കരുതൽ ശേഖരത്തിലേക്ക് ചേർക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരം ഉള്ള നാലാമത്തെ രാജ്യമാണ് ഫ്രാൻസ്. ഏകദേശം 2437 ടൺ സ്വർണമാണ് ഫ്രാൻസിന്റെ കരുതൽ ശേഖരം.
1971-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കയ്പ്പേറിയ ഓർമ്മകൾ ഉണർത്തുന്ന ഈ നീക്കം അന്താരാഷ്ട്ര വിപണിയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാണ് ഈ നീക്കത്തെ ഇത്രത്തോളം ഗൗരവതരമാക്കുന്നത്. 1971-ൽ ഫ്രാൻസ് ഇത്തരത്തിൽ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടത് പ്രശസ്തമായ ‘ബ്രെട്ടൺ വുഡ്സ്’ കരാറിന്റെ തകർച്ചയ്ക്കും ഡോളറിന്റെ ആധിപത്യത്തിന് ഇടിവ് സംഭവിക്കാനും കാരണമായിരുന്നു. ആ പഴയ ‘ഭൂതം’ വീണ്ടും വിപണിയെ വേട്ടയാടുമോ എന്ന ഭീതിയിലാണ് നിക്ഷേപകർ. വികസിത രാജ്യങ്ങൾ തങ്ങളുടെ കരുതല് ശേഖരം അമേരിക്കയിൽ നിന്ന് മാറ്റുന്നത് ഡോളറിലുള്ള ആഗോള വിശ്വാസ്യത കുറയുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.
സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് വിലയുള്ള സാഹചര്യത്തിൽ ഫ്രാൻസ് നടത്തുന്ന ഈ വൻകിട ഇടപാടുകൾ വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. ഫ്രാൻസിന്റെ ഈ നീക്കം വെറും സാങ്കേതികമായ ഒരു മാറ്റമാണോ അതോ വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക തകർച്ചയുടെ മുന്നോടിയാണോ എന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന നിലയിലാണ് വിദേശരാജ്യങ്ങൾ തങ്ങളുടെ സ്വർണം സൂക്ഷിക്കാൻ യുഎസിനെ ഏൽപ്പിക്കുന്നത്. 30 ഓളം രാജ്യങ്ങളുടെ 6300 ടൺ സ്വർണം യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിലവറകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോണൾഡ് ട്രംപിന്റെ നിലപാടു മാറ്റങ്ങളും പരിഗണിച്ച് സ്വർണം എത്രയും വേഗം തിരികെ എത്തിക്കുന്നതാണ് നല്ലതെന്ന് പല രാജ്യങ്ങളിലും അഭിപ്രായം ഉയരുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
France's 'Golden Game'; All gold reserves held in the US withdrawn






