ഒട്ടാവ: കാനഡയിലെ ഫെഡറൽ കോടതിയിൽ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ വർധിച്ചതോടെ നിയമനടപടികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കേസുകൾ കെട്ടിക്കിടക്കുന്നതുമൂലം നടപടികൾ പൂർത്തിയാക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കോടതി അധികൃതർ വ്യക്തമാക്കുന്നു. 2026-ൽ മാത്രം ഫയലുകളുടെ എണ്ണം 30,000 കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികമാണ്.

നേരത്തേ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയിരുന്ന രേഖാപരിശോധനകൾക്ക് ഇപ്പോൾ എട്ടു ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നതിനായി ഒരു ഹിയറിംഗ് ലഭിക്കാൻ നേരത്തേ 1-3 മാസം മതിയെങ്കിൽ, ഇപ്പോൾ 6 മുതൽ 12 മാസം വരെ സമയം എടുക്കുന്നുണ്ട്. വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, യാത്രാ പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും, നാടുകടത്തൽ ഒഴിവാക്കുന്നതിനുള്ള അടിയന്തര ഹർജികളും വർധിച്ചതാണ് ഇതിന് പ്രധാന കാരണം. കോടതിയിലെ ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്താതെ കേസുകൾ മാത്രം കുമിഞ്ഞുകൂടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ഇ-ഫയലിംഗ് നിർബന്ധമാക്കിയും, ഡിജിറ്റൽ ഒപ്പുകൾ നടപ്പിലാക്കിയും, ഹിയറിംഗ് സമയം വെട്ടിക്കുറച്ചും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം അസ്ഥിരമാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മാർട്ടിൻ സെന്റ്-ലൂയിസ് വ്യക്തമാക്കി. ഈ പ്രതിസന്ധി പ്രവാസികൾക്കും കുടിയേറ്റക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തീരുമാനങ്ങൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് അവരുടെ ജീവിതത്തെയും ജോലിയെയും വലിയതോതിൽ ബാധിക്കുന്നുവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
Federal Court sees surge in filings, delays for immigration-related cases
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




