വാഷിങ്ടൺ: എഫ്.ബി.ഐയുടെ (FBI) പുതിയ ആസ്ഥാനം മേരിലാൻഡിലേക്ക് മാറ്റാനുള്ള പദ്ധതി റദ്ദാക്കി ഓഫീസ് വാഷിങ്ടൺ ഡി.സിയിലേക്ക് തന്നെ മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ഇതോടെ മുൻപ് തീരുമാനിച്ചതുപോലെ എഫ്.ബി.ഐയുടെ പുതിയ ആസ്ഥാനം മേരിലാൻഡിലെ ഗ്രീൻബെൽറ്റിൽ നിർമിക്കുന്നതിനുള്ള വഴി തുറന്നു. ഡിസ്ട്രിക്റ്റ് ജഡ്ജ് തിയോഡോർ ചാങ് ആണ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.
2023ൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് എഫ്.ബി.ഐ ആസ്ഥാനം മേരിലാൻഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ ട്രംപ് ഭരണകൂടം ഈ തീരുമാനം റദ്ദാക്കി, ആസ്ഥാനം വാഷിങ്ടണിലെ റൊണാൾഡ് റെയ്ഗൻ ബിൽഡിംഗിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് പാസാക്കിയ നിയമങ്ങൾക്ക് വിരുദ്ധമായാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം തടഞ്ഞത്. പദ്ധതി മാറ്റിവെച്ചതിലൂടെ കോൺഗ്രസ് അനുവദിച്ച 555 മില്യൺ ഡോളറിന്റെ ഫണ്ട് ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി വകമാറ്റാൻ ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു.
വാഷിങ്ടണിന് പുറത്തുള്ള മൂന്ന് നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഒന്നാണ് പുതിയ ആസ്ഥാനത്തിനായി തിരഞ്ഞെടുക്കേണ്ടതെന്ന് കോൺഗ്രസ് നിർദേശിച്ചിരുന്നു. ഈ തീരുമാനം ഏകപക്ഷീയമായി മാറ്റാനോ റൊണാൾഡ് റെയ്ഗൻ ബിൽഡിംഗ് തിരഞ്ഞെടുക്കാനോ ഭരണകൂടത്തിന് അധികാരമില്ലെന്ന് ജഡ്ജ് വ്യക്തമാക്കി.
കോടതി വിധിയെ മേരിലാൻഡിന്റെ വിജയമെന്ന് അറ്റോർണി ജനറൽ ആന്റണി ബ്രൗൺ വിശേഷിപ്പിച്ചു. ഭരണകൂടം തടയാൻ ശ്രമിച്ച വികസനവും തൊഴിലവസരങ്ങളും ഇനി മേരിലാൻഡിലെ ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങൾക്കുള്ള നീതിയാണ് കോടതിവിധിയിലൂടെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോടതി വിധിക്കെതിരെ എഫ്.ബി.ഐ വക്താവ് രംഗത്തെത്തി. ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ കോടതികൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തടസ്സപ്പെടുത്തുകയാണെന്ന് വക്താവ് ആരോപിച്ചു. നിലവിലെ എഫ്.ബി.ഐ ആസ്ഥാനമായ ജെ. എഡ്ഗർ ഹൂവർ ബിൽഡിംഗിൽ നിന്ന് ആസ്ഥാനം മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വക്താവ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
FBI headquarters to be moved to Maryland: US court rules against Trump’s order





