വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച പ്ലാന്റിലെ എസ്.എം.എസ്-2, എ.സ്.ടി.സി-3 ഹീറ്റ് ഫെസിലിറ്റിയിൽ സൂക്ഷിച്ചിരുന്ന, ഉരുകിയ സ്റ്റീൽ അടങ്ങിയ വലിയ പാത്രം (ലാഡിൽ) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉയർന്ന താപനിലയിലുണ്ടായിരുന്ന ദ്രവരൂപത്തിലുള്ള ഇരുമ്പ് സമീപത്തുണ്ടായിരുന്ന തൊഴിലാളികളുടെ മേലേക്ക് പടർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ നിരവധി തൊഴിലാളികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഉരുകിയ ഇരുമ്പാണ് തൊഴിലാളികളുടെ ശരീരത്തിലേക്ക് മറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിനുള്ളിൽ വലിയ രീതിയിൽ പരിഭ്രാന്തി പരക്കുകയും ജീവനക്കാർ സുരക്ഷയ്ക്കായി ചിതറിയോടുകയും ചെയ്തു. തുടർന്ന് സ്റ്റീൽ പ്ലാന്റിലെ സുരക്ഷാ വിഭാഗവും അഗ്നിശമനസേനയും ചേർന്നാണ് പ്ലാന്റിലെ തീയും പുകയും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ എട്ട് പേർ മരിച്ചതായും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സർക്കിൾ ഇൻസ്പെക്ടർ കേശവ് റാവു അറിയിച്ചു.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്ര ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം, നിലവിലെ സ്ഥിതിഗതികളും പ്ലാന്റിൽ പുരോഗമിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും അടിയന്തര പിന്തുണയും ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Explosion at Visakhapatnam steel plant: Eight workers killed, several injured










