ന്യൂഡൽഹി: യുഎഇയിലെ ഫുജൈറ തുറമുഖം വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും യുഎഇയും ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. വ്യാജവാർത്തകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാ പരിശോധനാ വിഭാഗം എക്‌സിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന വിദേശ പര്യടനത്തിനിടെ ഫുജൈറ വഴി ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇരുരാജ്യങ്ങളും കരാർ ഒപ്പിടുമെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ, നിലവിൽ ഇത്തരമൊരു പദ്ധതിയോ കരാറോ പരിഗണനയിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കയുണ്ടാക്കുമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രിയൽ സോണിലുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ വിവരം വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ, നിരപരാധികളെ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Evacuating Indian citizens via Fujairah? Ministry of External Affairs clarifies




