ഒട്ടാവ: ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ എറ്റ്സി മൃഗത്തോൽ അടങ്ങിയ എല്ലാ ഉൽപ്പന്നങ്ങൾക്കും ഓഗസ്റ്റ് മുതൽ വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനെതിരെ കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. ഈ തീരുമാനം തദ്ദേശീയരുടെ പരമ്പരാഗത കരകൗശലത്തെയും ഉപജീവന മാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോറിലെ ഖലിപു ഫസ്റ്റ് നേഷൻസ് മേധാവി ജെന്നി ബ്രേക്ക് പറഞ്ഞു.
തലമുറകളായി ഫസ്റ്റ് നേഷൻസ് സമൂഹങ്ങൾ പ്രകൃതിയെ മാനിച്ചുകൊണ്ട് മൃഗങ്ങളെ വേട്ടയാടി അവയുടെ വിഭവങ്ങൾ ഭക്ഷണത്തിനും വസ്ത്രനിർമാണത്തിനും വ്യാപാരത്തിനുമായി ഉപയോഗിച്ചുവരികയാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി തദ്ദേശീയ കരകൗശല വിദഗ്ധർ മൃഗത്തോലും പ്രത്യേകിച്ച് സീൽ തൊലിയും ഉൾപ്പെടെയുള്ള പരമ്പരാഗത വസ്തുക്കൾ ഉപയോഗിച്ചാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്നും ബ്രേക്ക് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഒട്ടാവയിൽ നടന്ന അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസിന്റെ പൊതുസമ്മേളനത്തിൽ എറ്റ്സിയോട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം ജെന്നി ബ്രേക്ക് അവതരിപ്പിച്ചത്. കമ്പനിയുടെ പുതിയ നയം സത്യവും അനുരഞ്ജനവും ലക്ഷ്യമിടുന്ന കാനഡയുടെ പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണെന്നും തദ്ദേശീയരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും വേണ്ടത്ര പരിഗണിക്കാത്ത സമീപനമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.
തീരുമാനം പുനഃപരിശോധിക്കുന്നതിന് മുമ്പ് തദ്ദേശീയ സമൂഹങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ ജീവിതത്തിലും ഉപജീവനത്തിലും ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് എറ്റ്സിയോട് ആവശ്യപ്പെടുമെന്നാണ് ജെന്നി ബ്രേക്ക് വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും എറ്റ്സി ഉടൻ മറുപടി നൽകിയിട്ടില്ല.
Etsy's ban on animal skin products
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






