ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 38,000 കോടി രൂപ ചെലവിൽ പുതിയ കപ്പൽ നിർമ്മാണ ശാല വരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്.ഡി ഹ്യുണ്ടായുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ വൻകിട പദ്ധതിക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുമതി നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേരിട്ട് പതിനയ്യായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനികളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗിന്റെ (HD KSOE) ഉന്നതതല സംഘം ചെന്നൈയിലെത്തി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമ രൂപമായത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തമിഴ്‌നാട് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കോർപ്പറേഷനും (SIPCOT) വി.ഒ ചിദംബരനാർ പോർട്ട് അതോറിറ്റിയും ചേർന്ന് ഒരു പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള പ്രാഥമിക അനുമതിയും ഈ പദ്ധതിക്ക് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു.
പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി കമ്പനി പ്രതിനിധികൾക്ക് ഉറപ്പുനൽകി. ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ വകുപ്പ് മന്ത്രി സെൽവി എസ്. കീർത്തന, ചീഫ് സെക്രട്ടറി എം. സായ്കുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും, എച്ച്.ഡി കെ.എസ്.ഒ.ഇ ഗ്ലോബൽ ബിസിനസ് ഡയറക്ടർ യങ് ഹൂൺ ക്വോണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. പുതിയ കപ്പൽ നിർമ്മാണ ശാല വരുന്നതോടെ ദക്ഷിണ തമിഴ്‌നാട്ടിലെ വ്യാവസായിക-സാമ്പത്തിക മേഖലകളിൽ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Employment for 15,000 people, investment of Rs 38,000 crore; Chief Minister Vijay with a new chapter in Tamil Nadu's industrial history










