സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ സെന്റ് ജോൺസ് നഗരത്തിൽ ഭവനരഹിതർക്കായി നടപ്പിലാക്കിയ അടിയന്തര പുനരധിവാസ പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. ആവശ്യമായ മുൻഗണനകളും മാനദണ്ഡങ്ങളും പാലിക്കാതെ തട്ടിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഖജനാവിന് ഉണ്ടായതെന്ന് ഓഡിറ്റർ ജനറൽ ഡെനീസ് ഹൻറഹാൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ ലിബറൽ സർക്കാർ 2024-ൽ സെന്റ് ജോൺസിലെ ഒരു മുൻ എയർപോർട്ട് ഹോട്ടൽ പൂർണ്ണമായും വാടകയ്‌ക്കെടുത്ത് അഭയകേന്ദ്രമാക്കി മാറ്റിയ നടപടികളിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്.
നഗരമധ്യത്തിൽ രൂപപ്പെട്ട താൽക്കാലിക ടെന്റ് ക്യാമ്പുകളിലെ താമസക്കാരെ അടിയന്തരമായി മാറ്റുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ, കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെയാണ് ഹോട്ടൽ കെട്ടിടം തിരഞ്ഞെടുത്തതെന്നും താമസക്കാർക്കായി അനുവദിക്കേണ്ട മുറികളുടെ എണ്ണത്തിൽ കൃത്രിമമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ‘എൻഡ് ഹോംലെസ്നസ് സെന്റ് ജോൺസ്’ എന്ന സന്നദ്ധ സംഘടനയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ അവരുമായി ചേർന്ന് കരാർ വ്യവസ്ഥകൾ ആസൂത്രണം ചെയ്തതായും ഓഡിറ്റർ ജനറൽ വ്യക്തമാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളുടെ പേരുപറഞ്ഞ് ചില കരാറുകൾക്ക് ഭരണാനുമതി നൽകിയപ്പോൾ മറ്റു ചിലതിൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിച്ചതുമില്ല.
2023-ലെ ശരത്കാലം മുതൽ സെന്റ് ജോൺസ് നഗരമധ്യത്തിലെ പാർക്കിന് സമീപം ഭവനരഹിതർ കൂട്ടമായി ടെന്റുകൾ അടിച്ച് താമസിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തിലെ ഭവനക്ഷാമത്തിനും ദാരിദ്ര്യത്തിനും എതിരെ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ നടത്തിയ ഒരു പ്രതിഷേധം കൂടിയായിരുന്നു ഈ ക്യാമ്പ്. എന്നാൽ, 2024 മേയിൽ ഇവിടെയുണ്ടായ തീപിടിത്തത്തെ തുടർന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പോലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഇടപെട്ട് ഈ താൽക്കാലിക ക്യാമ്പുകൾ ഒഴിപ്പിച്ചു. ഇതിനു പിന്നാലെയാണ് അന്നത്തെ ലിബറൽ സർക്കാർ എയർപോർട്ട് ഹോട്ടൽ വാടകയ്‌ക്കെടുത്ത് സമഗ്രമായ അഭയകേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചത്.
23 മാസത്തെ പ്രവർത്തനങ്ങൾക്കായി സർക്കാർ ആദ്യം പ്രഖ്യാപിച്ചതിനേക്കാൾ എത്രയോ ഉയർന്ന തുകയാണ് ഇതിനായി ചിലവഴിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 24 മില്യൺ കനേഡിയൻ ഡോളറിലധികമാണ് (ഏകദേശം 145 കോടിയിലധികം രൂപ) ഈ പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചത്. കൃത്യമായ ആസൂത്രണമോ രേഖകളോ ഇല്ലാതെയും, വരാനിരിക്കുന്ന അപകടസാധ്യതകൾ വിലയിരുത്താതെയുമാണ് മുൻ സർക്കാർ തീരുമാനങ്ങൾ എടുത്തതെന്ന് ഡെനീസ് ഹൻറഹാൻ കുറ്റപ്പെടുത്തി. ഭവനരഹിതരുടെ പ്രശ്നം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രതിസന്ധിയിൽ ഇത്രയും വലിയ വീഴ്ച വരുത്തിയത് നിരാശാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അന്നത്തെ അടിയന്തര സാഹചര്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നതല്ലെന്ന് മുൻ ഭവനനിർമ്മാണ മന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ ഫ്രെഡ് ഹട്ടൻ പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിക്ക് മുൻപ് പ്രവിശ്യയിലുടനീളം പ്രതിദിനം ശരാശരി 75 പേർക്ക് മാത്രമാണ് അഭയകേന്ദ്രങ്ങൾ വേണ്ടിയിരുന്നതെങ്കിൽ 2024 ഏപ്രിലിൽ ഈ സംഖ്യ 425 ആയി ഉയർന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ സാമൂഹിക-ആരോഗ്യ പരിരക്ഷ ഉറപ്പാക്കാതെ ആളുകളെ വെറുതെ ഒരു മുറിയിൽ താമസിപ്പിച്ചതുകൊണ്ട് മാത്രം ഭവനരഹിതരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ പുനരധിവസിപ്പിക്കപ്പെട്ട ഓരോ വ്യക്തിക്കും വൻ തുക ചിലവഴിച്ചെന്ന ഓഡിറ്ററുടെ കണക്കുകളെ ഹട്ടനും സന്നദ്ധ സംഘടനയും ഒരുപോലെ എതിർത്തു. മനുഷ്യജീവിതത്തിന് വിലയിടാൻ കഴിയില്ലെന്നും നാൽപ്പതോളം പേർക്ക് ഈ പദ്ധതിയിലൂടെ മികച്ച ജീവിതം ഉറപ്പാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഹട്ടൻ അവകാശപ്പെട്ടു.
പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ആരോഗ്യ-നിയമ വ്യവസ്ഥകൾക്ക് ഉണ്ടായേക്കാമായിരുന്ന മറ്റ് വലിയ ചിലവുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിച്ചുവെന്നും ‘എൻഡ് ഹോംലെസ്നസ് സെന്റ് ജോൺസ്’ മേധാവി ഡഗ് പോസൺ വ്യക്തമാക്കി. ഈ മേഖലയിലെ വിദഗ്ധരുമായി ആലോചിക്കാതെയാണ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ എഴുപതോളം പേർ ഇപ്പോഴും ഈ അഭയകേന്ദ്രത്തിൽ താമസിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ കാനഡയിലെ ഭവനരഹിതരുടെ പുനരധിവാസ പദ്ധതികളും അതിന്റെ സുതാര്യതയും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Double the amount announced; Crores of rupees embezzled in St. John's shelter project discovered
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





