ടൊറന്റോ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ കാനഡയിൽ അതീവ ജാഗ്രത. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും അതിർത്തികളിലും യാത്രക്കാരെ കർശനമായ സ്ക്രീനിങ്ങിന് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കാനഡയിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാവിവരങ്ങളും രോഗലക്ഷണങ്ങളും സൂക്ഷ്മമായി പരിശോധിക്കും.
എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ 21 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അടുത്തിടെ എത്യോപ്യയിൽ നിന്നും മടങ്ങിയെത്തിയ, സമാന ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റെയ്മർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കാര്യം ക്യാബിനറ്റിന്റെ പരിഗണനയിലാണെന്ന് ഡോ. ജോസ് റെയ്മർ (ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ, കാനഡ) വ്യക്തമാക്കി.. നിലവിൽ കാനഡയിൽ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) ആരോഗ്യ അടിയന്തരാവസ്ഥ ‘ഹൈ’ എന്നതിൽ നിന്നും ‘വെരി ഹൈ’ (അതീവ ഗുരുതരം) എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ആഫ്രിക്കൻ മേഖലയിൽ രോഗവ്യാപന സാധ്യത കൂടുതലാണെങ്കിലും ആഗോളതലത്തിൽ ഇത് ഇപ്പോഴും കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
ആശങ്കയായി പുതിയ വകഭേദം
നിലവിൽ പടരുന്ന എബോള വൈറസ് വകഭേദത്തിന് കൃത്യമായ വാക്സിനുകൾ നിലവിലില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ബാധിക്കുന്നവരിൽ മൂന്നിലൊന്ന് പേരുടെ മരണത്തിന് കാരണമാകുന്ന ഈ വകഭേദം മൂലം ഇതിനകം 177 മരണങ്ങളും 750 ഓളം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ വകഭേദം കണ്ടെത്തുക പ്രയാസമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ കൺസൾട്ടന്റ് ഡോ. റോബ് ഫൗളർ പറഞ്ഞു.
അമേരിക്കയിൽ യാത്രാവിലക്ക്
എബോള വ്യാപനത്തെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക 30 ദിവസത്തെ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യു.എസ് പാസ്പോർട്ട് ഇല്ലാത്തവർക്കാണ് വിലക്ക്. ഇതേ തുടർന്ന് കോംഗോയിൽ നിന്നുള്ള യാത്രക്കാരനുമായി ഡെട്രോയിറ്റിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം കാനഡയിലെ മോൺട്രിയാലിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് രോഗലക്ഷണങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം തിരികെ അയച്ചു.
കൊവിഡ്, വസൂരി എന്നിവ പോലെ വായുവിലൂടെ എളുപ്പത്തിൽ പടരുന്നതല്ല എബോള എന്നും, രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയോ അവർ ഉപയോഗിച്ച വസ്തുക്കളിലൂടെയോ മാത്രമാണ് ഇത് പകരുക എന്നതിനാൽ കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വലിയൊരു വ്യാപനത്തിന് സാധ്യതയില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
Doctors urge caution, not fear, as Canada rolls out Ebola screening
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










