കാൽഗറി: ബാർകോഡുകളിൽ കൃത്രിമം കാട്ടി സൂപ്പർമാർക്കറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും കൂട്ടാളിയും പോലീസ് പിടിയിലായി. കാൽഗറിയിലാണ് സംഭവം. ഇത്കൂടാതെ പ്രതികളുടെ താമസസ്ഥലത്തുനിന്ന് വൻ ലഹരിമരുന്ന് ശേഖരവും ക്രെഡിറ്റ് കാർഡ് നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. 41-കാരിയായ യുവതിക്കെതിരെ 70 കേസുകളും 39-കാരനായ കൂട്ടാളിക്കെതിരെ 119 കേസുകളുമാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാൽഗറി മേഖലയിലെ കോസ്റ്റ്കോ (Costco) സ്റ്റോറുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏപ്രിൽ 9 മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, ടിവികൾ, ഗെയിമിംഗ് കൺസോളുകൾ, സൗണ്ട് സിസ്റ്റങ്ങൾ എന്നിവ വാങ്ങുമ്പോഴാണ് സംഘം തട്ടിപ്പ് നടത്തിയത്. വിലകൂടിയ ഈ സാധനങ്ങളിൽ, വില കുറഞ്ഞ മറ്റ് സാധനങ്ങളുടെ വ്യാജ അല്ലെങ്കിൽ മാറ്റം വരുത്തിയ ബാർകോഡുകൾ പതിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത്തരത്തിൽ ഏകദേശം 30,000 കാനേഡിയൻ ഡോളറിലധികം (24 ലക്ഷത്തോളം ഇന്ത്യൻ രൂപ) തുകയുടെ നഷ്ടമാണ് സ്റ്റോറുകൾക്കുണ്ടായത്.
യുവതി നേരിട്ട് സ്റ്റോറുകളിലെത്തി സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും, പുരുഷൻ ഇതിനുള്ള സഹായങ്ങൾ ചെയ്തുനൽകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഓഗസ്റ്റ് 1-ന് കോർണർബ്രൂക്ക് മനോറിലുള്ള പ്രതികളുടെ വസതിയിൽ പരിശോധന നടത്തി. ഈ തിരച്ചിലിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നത്.
വിപണിയിൽ 6,000 ഡോളറിലധികം വിലമതിക്കുന്ന 302.4 ഗ്രാം മെത്താംഫെറ്റമൈൻ എന്ന മാരക മയക്കുമരുന്ന് ഇവിടെനിന്ന് കണ്ടെടുത്തു. ലഹരിമരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഡിജിറ്റൽ ത്രസൂചികളും പാക്കിംഗ് കവറുകളും വീട്ടിലുണ്ടായിരുന്നു. ഇതിനുപുറമെ, വൻതോതിലുള്ള വ്യാജരേഖ നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പിനായി ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് സ്കാനറുകൾ, സ്കിമ്മിംഗ് ഉപകരണങ്ങൾ, കാർഡ് നിർമ്മാണ സാമഗ്രികൾ, വ്യാജമായി നിർമ്മിച്ചതും മാറ്റങ്ങൾ വരുത്തിയതുമായ 31 ക്രെഡിറ്റ് കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകളും രണ്ട് റെസീപ്റ്റ് പ്രിന്ററുകളും, കോസ്റ്റ്കോയിൽ നിന്ന് മുൻപ് തട്ടിയെടുത്ത 65 ഇഞ്ച് സാംസങ് ടിവിയും പാലീസ് കണ്ടെടുത്തു.
സംഭവത്തിൽ അറസ്റ്റിലായ ഇരുവർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ്, ലഹരിക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിപുലമായ ശൃംഖലയുടെ ഭാഗമാണോ ഇവരെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









