ന്യൂയോർക്ക്: എബോള വ്യാപനത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ കർശന യാത്രാവിലക്ക് ലംഘിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള യാത്രക്കാരൻ വിമാനത്തിൽ കയറിയതിനെത്തുടർന്ന് പാരീസിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പോയ എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു. അമേരിക്കൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് യുഎസ് അധികൃതർ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് വിമാനം കാനഡയിലെ മോൺട്രിയലിലിറക്കിയത്. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 378 ആണ് ബുധനാഴ്ച വൈകിട്ടോടെ നാടകീയമായി മോൺട്രിയലിലെ പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.
എബോളയുടെ മാരകമായ ‘ബുണ്ടിബുഗ്യോ’ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും സിഡിസിയും കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം എത്തുന്ന യുഎസ് പൗരന്മാരല്ലാത്തവർക്ക് പ്രത്യേക ഹെൽത്ത് സ്ക്രീനിംഗ് സൗകര്യമുള്ള വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രമേ ഇറങ്ങാൻ അനുമതിയുള്ളൂ. എന്നാൽ വിമാനം പോകേണ്ടിയിരുന്ന ഡെട്രോയിറ്റ് വിമാനത്താവളത്തിൽ ഇത്തരം പ്രത്യേക സ്ക്രീനിംഗ് സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഇടപെട്ട് വിമാനം കാനഡയിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശിച്ചത്.
വിമാനത്തിൽ യാതൊരുവിധ ആരോഗ്യപരമായ അടിയന്തരാവസ്ഥയും ഉണ്ടായിരുന്നില്ലെന്ന് എയർ ഫ്രാൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ കൊണ്ടല്ല, മറിച്ച് പുതുക്കിയ യുഎസ് ആരോഗ്യ-യാത്രാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് യാത്രക്കാരെ മിഡ്-ഫ്ളൈറ്റിൽ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇതൊരു മെഡിക്കൽ എമർജൻസി ആയിരുന്നില്ലെന്നും കർശനമായ യാത്രാ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ നടപടി മാത്രമാണെന്നും എയർ ഫ്രാൻസ് വക്താവ് അറിയിച്ചു.
വൈകിട്ട് 5:15 ഓടെ മോൺട്രിയാലിൽ ഇറങ്ങിയ വിമാനത്തിലേക്ക് കനേഡിയൻ ആരോഗ്യ-അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കയറുകയും കോംഗോ സ്വദേശിയായ യാത്രക്കാരനെ പുറത്തെത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയിലെ ക്വാറന്റൈൻ ഓഫീസർ നടത്തിയ പരിശോധനയിൽ ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ തിരികെ പാരീസിലേക്ക് തന്നെ കയറ്റിവിട്ടു. പരിശോധനകൾക്ക് ശേഷം ബാക്കി യാത്രക്കാരുമായി പുറപ്പെട്ട വിമാനം നിശ്ചയിച്ച സമയത്തിലും മൂന്ന് മണിക്കൂർ വൈകി രാത്രി എട്ട് മണിയോടെ ഡെട്രോയിറ്റിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
DR Congo man on flight, US forces Air France to divert plane to Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










