ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു. എല്ലാ മാസവും ഒന്നാം തീയതി നടത്തുന്ന വിലപരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടവുമാണ് വിലവർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ ഏകദേശം 33 കോടി ഉപഭോക്താക്കൾ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ വില പഴയതുപോലെ തന്നെ തുടരും. കൂടാതെ, രാജ്യത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിലയിലും, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ വിലയിലും യാതൊരുവിധ വർദ്ധനവും വരുത്തിയിട്ടില്ല.
ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിൽ വെള്ളിയാഴ്ച മാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) അറിയിച്ചു. വിമാനക്കമ്പനികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായി എണ്ണക്കമ്പനികൾ ഈ അധികച്ചെലവ് സ്വയം ഏറ്റെടുക്കുകയാണുണ്ടായത്. എന്നാൽ, അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികൾക്കുള്ള ഇന്ധനവിലയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
ആകെ പെട്രോളിയം ഉൽപ്പന്നങ്ങളിൽ 80 ശതമാനത്തിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഐ.ഒ.സി വ്യക്തമാക്കി. ആഗോള പ്രവണതകൾക്കനുസരിച്ച് ആഭ്യന്തര ഉപഭോക്താക്കളെ സംരക്ഷിക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനുമുള്ള നീക്കമാണിതെന്നും എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു. വിലക്കയറ്റത്തിന്റെ ആഘാതം വലിയൊരു ശതമാനം ജനങ്ങളെയും ബാധിക്കാത്ത രീതിയിലാണ് കമ്പനികൾ വിലപരിഷ്കരണം ക്രമീകരിച്ചിരിക്കുന്നത്.
Commercial cylinder prices soar; increased by Rs 993 in one go!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



