ജയ്പൂർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ജയ്പൂരിൽ വെച്ച് ആക്രമണം. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി പാർട്ടി നടത്തുന്ന പ്രതിഷേധ പരിപാടികൾക്കിടയിലാണ് ഇന്നലെ ചിലർ അദ്ദേഹത്തെ പരസ്യമായി മർദിച്ചതും മുഖത്തടിച്ചതും. അക്രമികൾ ഭീരുക്കളാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ആക്രമണത്തിന് ശേഷം അഭിജീത് ദീപ്കെ തൻ്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) അക്കൗണ്ടിലൂടെ പ്രതികരിച്ചു.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ ജന്തർ മന്തറിലും ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും സിജെപിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തിരുന്നു. പ്രശസ്ത നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയ പ്രമുഖരും ഈ പ്രതിഷേധത്തിൽ അണിനിരന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രാജസ്ഥാനിലും പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പാർട്ടി തലവന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് ജയ്പൂരിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധ സ്ഥലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cockroach Janata Party founder Abhijeet Deepke attacked; Incident during protest in Jaipur










