ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ ചാൻപോറ ഗ്രാമത്തിലുള്ള സെയ്ദ്പോറ പീൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശം പൂർണ്ണമായും വളഞ്ഞ സുരക്ഷാസേന ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 7:45 ഓടെയാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. തുടക്കത്തിൽ പ്രദേശം വളഞ്ഞ സൈന്യത്തിന് നേരെ ഭീകരർ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങൾ പ്രകാരം ലഷ്കർ-ഇ-തൊയ്ബ സംഘടനയിലെ പ്രധാനികളായ സാക്കിർ അഹമ്മദ് ഗനായ്, ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ കുൽഗാം സ്വദേശിയായ സാക്കിർ ഗനായ് സുരക്ഷാ ഏജൻസികൾ തിരയുന്ന മോസ്റ്റ് വാണ്ടഡ് എ++ വിഭാഗം ഭീകരനാണ്. കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിലും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സൈന്യത്തിന്റെ 44 RR, 20 RR, 34 RR, 03 പാര എന്നീ റെജിമെന്റുകളും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക വിഭാഗമായ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (SOG) ചേർന്നാണ് ഈ സംയുക്ത സൈനിക നീക്കം നടത്തിയത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടത് സാക്കിർ ഗനായും ലത്തീഫ് ഭട്ടുമാണെന്ന് പൂർണ്ണമായി ഉറപ്പുവരുത്താൻ ഇരുവരുടെയും സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ ഏജൻസികൾ നിലവിൽ പരിശോധിച്ചുവരികയാണ്. സുരക്ഷ മുൻനിർത്തി പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Clash with security forces in Jammu and Kashmir; two Lashkar terrorists killed.






