ദില്ലി: ദില്ലിയിൽ (CJP സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെയുണ്ടായ അതിരൂക്ഷമായ സംഘർഷത്തിൽ 70 പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകർ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ നിരവധി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പോലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവിൽ നടന്ന ഏറ്റുമുട്ടലിൽ സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും അടക്കം 5 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സിറ്റി പോലീസ് അറിയിച്ചു. കൂടാതെ പ്രക്ഷോഭകർ 20-ഓളം പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തതായി ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജന്തർമന്ദറിലെ സമരവേദിയിൽ നിന്ന് പ്രക്ഷോഭകരെ ബലമായി ഒഴിപ്പിക്കാൻ പോലീസ് അതിശക്തമായ നടപടികളാണ് സ്വീകരിച്ചത്. പന്തലുകളും ഷീറ്റുകളും പൊളിച്ചുനീക്കിയ പോലീസ്, വൻതോതിൽ ലാത്തിച്ചാർജ്ജ് നടത്തുകയും തുടർച്ചയായി കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാരസമരത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് നേരത്തെ തന്നെ ആശുപത്രിലേക്ക് മാറ്റിയിരുന്നു. വലിയ രീതിയിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ദ്രുതകർമസേനയെയും (RAF) വൻ പോലീസ് വ്യൂഹത്തെയും വിന്യസിച്ചിട്ടുണ്ട്.
പോലീസ് നടപടിയെത്തുടർന്ന് ചിതറിയോടിയ സമരക്കാർ സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ വീണ്ടും സംഘടിക്കുകയും പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുകയും ചെയ്തു. പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള വഴികളിൽ ബാരിക്കേഡുകൾ ഉയർത്തി പോലീസ് മാർച്ച് തടഞ്ഞതോടെ പ്രദേശം വീണ്ടും യുദ്ധക്കളമായി മാറി. പോലീസ് ആവർത്തിച്ച് കണ്ണീർവാതകം പ്രയോഗിച്ചതോടെ കൊണാട്ട് പ്ലേസ്, അശോക റോഡ് അടക്കമുള്ള പ്രധാന പാതകളിൽ മണിക്കൂറുകളോളം ഗതാഗതവും ജനജീവിതവും പൂർണ്ണമായി തടസ്സപ്പെട്ടു.
പോലീസ് അടിച്ചുതകർത്ത ജന്തർമന്ദറിലെ സമരവേദിയിലേക്ക് രാത്രിയോടെ സിജെപി പ്രവർത്തകർ തിരികെ എത്തുകയും പ്രക്ഷോഭം പുനരാരംഭിക്കുകയും ചെയ്തു. തകർന്ന സമരപ്പന്തലുകൾ ശുചീകരിച്ച പ്രവർത്തകർ അവിടെ വീണ്ടും പന്തൽ കെട്ടി സമരം തുടരാനുള്ള ഒരുക്കങ്ങളിലാണ്. പാർലമെന്റിലേക്ക് കൂടുതൽ ശക്തിയോടെ ബഹുജന മാർച്ച് നടത്തുമെന്നും പ്രക്ഷോഭം തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ, നിലവിലെ ക്രമസമാധാന നില നേരിടാൻ ദില്ലി പോലീസും ഉന്നതതല യോഗം ചേർന്നു.
അതേസമയം, പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ദില്ലി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ റെക്കോർഡിംഗ് ക്രമസമാധാന പാലനത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും മാത്രമാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധക്കാരെ രഹസ്യമായി നിരീക്ഷിക്കുന്നതിനോ ചാരവൃത്തിക്കോ വേണ്ടിയല്ലിതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ (JNUSU) മുൻ പ്രസിഡന്റ് ഐഷി ഘോഷ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരക്കാരെ വിവേചനരഹിതമായി നിരീക്ഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള അതിക്രമമാണെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ, പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ മാർഗ്ഗരേഖകൾ തയ്യാറാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് പോലീസിനോട് ഉത്തരവിട്ടു.
CJP Parliament march clashes: Two FIRs registered; 70 people in police custody
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





