ബീജിങ്: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് തിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മെഡോഗ് ഡാം കടുത്ത സുരക്ഷാ ഭീഷണിയിലെന്ന് ചൈനീസ് ഭൂമിശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഒരു സജീവ ഭൂകമ്പ ഭ്രംശരേഖയ്ക്ക് മുകളിലാണെന്നാണ് ഔദ്യോഗിക ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ നടന്ന പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും വെറും 50 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം അതീവ അപകടസാധ്യതയുള്ള മേഖലയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ചൈനയിലെ ‘സെഡിമെന്ററി ജിയോളജി ആൻഡ് ടെതിയാൻ ജിയോളജി’ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച് ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ചെങ്ഡു യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ചൈനീസ് ജിയോളജിക്കൽ സർവേയിലെയും വിദഗ്ധർ നടത്തിയ പഠനമനുസരിച്ച്, ഡാം സൈറ്റിന് തൊട്ടുതാഴെയുള്ള സജീവ ഭൂകമ്പ മേഖല അണക്കെട്ടിന്റെയും സമീപത്തെ തുരങ്കങ്ങളുടെയും പാലങ്ങളുടെയും ഘടനാപരമായ നിലനിൽപ്പിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
2017-ൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ ഈ പ്രദേശത്തെ അടിത്തട്ടിലെ പാറകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് അണക്കെട്ടിന്റെ ഭീമമായ ഭാരം താങ്ങാനുള്ള ശേഷിയെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഏകദേശം 137 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിക്ക് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും. ചൈനയിലെ പ്രശസ്തമായ ത്രീ ഗോർജസ് ഡാമിന്റെ മൂന്നിരട്ടി ശേഷിയുള്ള ഈ ജലവൈദ്യുത പദ്ധതിക്ക് 2024 ഡിസംബറിലാണ് അനുമതി ലഭിച്ചത്.
അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ വടക്കുകിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലും വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ബ്രഹ്മപുത്രയിലെ ആകെ ജലത്തിന്റെ 10 മുതൽ 15 ശതമാനം മാത്രമാണ് തിബറ്റിൽ നിന്നുള്ളത് എന്നതിനാൽ ഇന്ത്യയിലെ ജലലഭ്യതയെ ഇത് പൂർണ്ണമായി ബാധിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Chinese geologists have found that the Medog Dam
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





