വാഷിങ്ടൺ : അമേരിക്ക ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യവിച്ചതായി സമ്മതിച്ചതിന് പിന്നാലെ ബഹിരാകാശത്തെ സൈനിക ശക്തിക്കൽ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ബഹിരാകാശത്തെ ആയുധവൽക്കരണത്തെയും അതിനെ ഒരു യുദ്ധഭൂമിയാക്കി മാറ്റുന്നതിനെയും ബെയ്ജിങ് ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.
തങ്ങളുടെ സംയുക്ത സേനയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭ്രമണപഥത്തിലെ ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് യു.എസ്. എയർഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഇത്തരത്തിലൊരു തുറന്നുപറച്ചിൽ ഉണ്ടാകുന്നത് ആദ്യമായാണ്. എന്നാൽ ഈ ആയുധങ്ങൾ ഏതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യവിച്ച നടപടി ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിന് വഴിയൊരുക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് മുന്നറിയിപ്പ് നൽകി. വാഷിങ്ടന്റെ ‘ബഹിരാകാശ ആധിപത്യത്തിനുള്ള’ ശ്രമങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.
ഉപഗ്രഹങ്ങളെയും ബഹിരാകാശ ആസ്തികളെയും സംരക്ഷിക്കുന്നതിൽ നിന്ന് നേരിട്ട് ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യവിക്കുന്ന നയത്തിലേക്ക് അമേരിക്ക മാറിയതിന്റെ സൂചനയാണിതെന്ന് ചൈനീസ് സൈനിക നിരീക്ഷകനായ സോങ് സോങ്പിങ് വിലയിരുത്തി. അമേരിക്ക ഈ പാതയിൽ തുടരുകയാണെങ്കിൽ മറ്റ് രാജ്യങ്ങളും പ്രതികരിക്കാൻ നിർബന്ധിതരായേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ഈ നീക്കം ‘സുരക്ഷാ പ്രതിസന്ധി’ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ആഴ്ച ചൈനീസ് വാർത്താ ഏജൻസിയായ സിൻ്ഹുവയും വ്യക്തമാക്കിയിരുന്നു. യു.എസിന്റെ ഇത്തരം നടപടികൾ മറ്റ് രാജ്യങ്ങളെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും, അത് അമേരിക്ക പുതിയ ഭീഷണികളായി കാണാൻ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








