ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റായുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഇന്ത്യ. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ അടങ്ങിയ പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യുന്നതായി ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റാ അധികൃതരിൽ നിന്ന് നേരിട്ട് വിശദീകരണം തേടാൻ കേന്ദ്ര വിവരസാങ്കേതിക വിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
ഇന്ത്യയിൽ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി ബിബിസി നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉപയോക്താക്കൾ തിരയാതെ തന്നെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള മുപ്പതോളം പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം ഈ അക്കൗണ്ടിലേക്ക് ശുപാർശ ചെയ്തു. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ പദങ്ങൾ അടങ്ങിയ ഇത്തരം പണമടച്ചുള്ള പരസ്യങ്ങൾ വഴി ഉപയോക്താക്കളെ നിയമവിരുദ്ധമായി ദൃശ്യങ്ങൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്കാണ് തിരിച്ചുവിട്ടത്. ഇൻസ്റ്റാഗ്രാമിന്റെ സുരക്ഷാ പരിശോധനകൾ കഴിഞ്ഞാണ് ഈ പരസ്യങ്ങൾ പ്ലാറ്റ്ഫോമിൽ വന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിവാദമായ പരസ്യങ്ങളും അവ പോസ്റ്റ് ചെയ്ത അക്കൗണ്ടുകളും നീക്കം ചെയ്തതായി മെറ്റാ അറിയിച്ചു. സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണമല്ലെന്നും ചില വീഴ്ചകൾ സംഭവിച്ചതായും കമ്പനി സമ്മതിച്ചിട്ടുണ്ട്. അതേസമയം, കുട്ടികളുടെ സുരക്ഷയേക്കാൾ വരുമാനത്തിനാണ് കമ്പനി മുൻഗണന നൽകുന്നതെന്ന മുൻ ജീവനക്കാരുടെ വിമർശനം മെറ്റാ നിഷേധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും സുപ്രീം കോടതിക്ക് ഇതിൽ സ്വമേധയാ നടപടിയെടുക്കാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Child abuse ads on Instagram: India to summon Meta officials





