ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു സന്ദർശനം. ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന വിവേക് കിരണിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകനെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ മർദിച്ചതായി പരാതി ഉയർന്നു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു വിവേക് കിരണും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. അതീവ രഹസ്യമായി ക്രമീകരിച്ച സന്ദർശനത്തിൽ സോപാന ദർശനം നടത്തിയ ഇവർ, ഉപദേവതകളെ തൊഴുത് വഴിപാടുകൾ സമർപ്പിച്ചാണ് മടങ്ങിയത്. എന്നാൽ വിവേക് കിരൺ നടത്തിയ വഴിപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ദേവസ്വം അധികൃതർ വിസമ്മതിച്ചു.
ക്ഷേത്രത്തിന് പുറത്തുവെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനെ ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും കഴുത്തിന് പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തതായാണ് ആരോപണം. തുടർന്ന് ഇയാളെ ബലം പ്രയോഗിച്ച് മാറ്റിനിർത്തിയ സെക്യൂരിറ്റി ജീവനക്കാർ മൊബൈൽ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിച്ചു.
വിവേക് കിരണിന്റെ ദർശനവേളയിൽ മറ്റു ഭക്തർ മൊബൈലിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴും അധികൃതർ തടഞ്ഞിരുന്നു. സന്ദർശനം സ്വകാര്യമായതിനാൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെടാൻ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും, മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകുന്ന കാര്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രാജു അറിയിച്ചു.
Chief Minister's son Vivek Kiran in Guruvayur; Journalist who was recording the footage was grabbed by the neck and pushed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






