ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനവുമായി വിജയ്. സൂര്യയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്തുന്നതിനാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് അതിരാവിലെയുള്ള പ്രദർശനങ്ങൾ നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക നടപടി.
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ‘കറുപ്പ്’ മെയ് 14-നാണ് തീയേറ്ററുകളിൽ എത്തുന്നത്. തമിഴ്‌നാട്ടിൽ നിലവിലുള്ള ചട്ടപ്രകാരം പുലർച്ചെയുള്ള ഫാൻ ഷോകൾക്ക് വിലക്കുണ്ട്. 2023-ലെ പൊങ്കൽ റിലീസിനിടെ ആരാധകൻ മരിക്കാനിടയായ സാഹചര്യത്തിലാണ് പുലർച്ചെ 4 മണി മുതലുള്ള പ്രദർശനങ്ങൾ സർക്കാർ നിരോധിച്ചത്. നിലവിൽ രാവിലെ 9 മണിക്ക് ശേഷമുള്ള പ്രദർശനങ്ങൾക്കും പ്രത്യേക അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ അപേക്ഷ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അനുമതി പത്രം നൽകിയത്.
മുഖ്യമന്ത്രിയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിർമ്മാതാക്കൾ നന്ദി രേഖപ്പെടുത്തി. 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗജന്യ വൈദ്യുതി, മദ്യശാലകൾ അടച്ചുപൂട്ടൽ തുടങ്ങിയ ഭരണപരമായ മാറ്റങ്ങൾക്കിടയിലും സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് തമിഴ് ചലച്ചിത്ര ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Suriya-Trisha film 'Karupp' to release on May 14; Chief Minister Vijay gives permission for special show




