ഒട്ടാവ : അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തുന്നതിനായി ചാറ്റ് ജിപിടിയിലൂടെ സാങ്കൽപ്പിക കഥകളും ആശയങ്ങളും തിരഞ്ഞ ഇന്ത്യൻ വംശജനായ 17-കാരനെതിരെ കൊലക്കുറ്റം ചുമത്തി. യുഎസിലെ മസാച്യുസെറ്റ്സിലെ ആക്ടണിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ അർജുൻ അരവിന്ദ് എന്ന കൗമാരക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.
കുടുംബത്തെ ഇല്ലാതാക്കുന്നത് സംബന്ധിച്ച ഗൊത്തിക് ശൈലിയിലുള്ള കഥകൾ ഉണ്ടാക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും ഇയാൾ ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നതായി മിഡിൽസെക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാരിയൻ റയാൻ വ്യക്തമാക്കി. കുടുംബത്തിലെ ആരും ജീവനോടെ ബാക്കിയുണ്ടാകില്ലെന്ന രീതിയിലുള്ള ഭീഷണികൾ നിറഞ്ഞ ആശയങ്ങളാണ് ഇയാൾ എഐ ചാറ്റ്ബോട്ടുമായി പങ്കുവെച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആക്ടണിലെ വീട്ടിനുള്ളിൽ സുധയുടെയും സിദ്ധാർത്ഥിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിലെത്തിയ ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് കുട്ടികളുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കടുത്ത കേടുപാടുകൾ സംഭവിച്ചതും രക്തം പുരണ്ടതുമായ ലാപ്‌ടോപ്പും വളഞ്ഞ ഒരു കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം അമ്മയുടെ കാറെടുത്ത് കടന്നുകളഞ്ഞ അർജുനെ തൊട്ടടുത്തുള്ള വെയിലാൻഡിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു വർഷമായി അർജുൻ മാനസികവും പെരുമാറ്റപരവുമായ ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായും, അതിനാൽ വീട്ടിലെ കത്തികൾ മാറ്റി വെച്ചിരുന്നതായും പിതാവ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ ശേഷമാണ് അമ്മയും സഹോദരനും മരിച്ച വിവരമറിഞ്ഞതെന്നാണ് പ്രതിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്.
പ്രതിയെ ജാമ്യമില്ലാതെ തടങ്കലിൽ വെക്കാനും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാനും കോടതി ഉത്തരവിട്ടു. ചാറ്റ് ജിപിടിയും മറ്റ് എഐ സാങ്കേതികവിദ്യകളും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ വൻ വിമർശനമാണ് ഉയരുന്നത്. കേസിൽ പ്രാഥമിക വാദം സെപ്റ്റംബർ 11-ന് നടക്കും.
ChatGPT search to eliminate family; 17-year-old of Indian origin arrested for killing mother and brother
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




