ലോസ് ആഞ്ചലസ്: കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌നോയിക്കും സംഘാംഗങ്ങൾക്കുമെതിരെ അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് പ്രധാന കുറ്റവാളി സംഘങ്ങളെക്കുറിച്ച് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും കനേഡിയൻ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ലോസ് ആഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങളിലായി ആകെ 37 പേരെ പ്രതിചേർത്തിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്-ക്വട്ടേഷൻ സംഘങ്ങളെ തകർക്കുന്നതിന്റെ ഭാഗമായി അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
2023-ൽ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെ ഗുരുദ്വാരയുടെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് ഖാലിസ്ഥാൻ വാദിയായ ഹർദീപ് സിംഗ് നിജ്ജർ (45) വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ജയിലിലുള്ള ലോറൻസ് ബിഷ്‌നോയിയും (33), കാനഡയിൽ ഒളിവിലിരുന്ന് പ്രവർത്തിക്കുന്ന സതിന്ദർജീത് സിംഗ് അഥവാ ‘ഗോൾഡി ബ്രാർ’ (32) എന്നിവർ ചേർന്നാണ് നിജ്ജറിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്ന് യു.എസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നു. ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ, വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് എന്നിവയാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 2024-ൽ നാല് ഇന്ത്യൻ പൗരന്മാരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിജ്ജറിന്റെ വധം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കാൻ കാരണമായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ബിഷ്‌നോയ് സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അവരുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളിൽ നിന്ന് ഏകദേശം 1,000 കിലോഗ്രാം കൊക്കെയിൻ, ഒരു കിലോഗ്രാം ഹെറോയിൻ, 40,000 യു.എസ് ഡോളർ, 12 തോക്കുകൾ എന്നിവ പിടിച്ചെടുത്തതായും അന്വേഷണ സംഘം അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Nijjar killing case in Canada: Chargesheet filed in the US against Indian gangster Bishnoi.






