എഡ്മന്റൺ: വിസ കാലാവധി കഴിഞ്ഞിട്ടും പെർമനന്റ് റെസിഡൻസി ലഭിക്കാത്ത വിദേശ വിദ്യാർത്ഥികളോട് രാജ്യം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ആൽബെർട്ട പ്രവിശ്യാ പ്രീമിയർ ഡാനിയേൽ സ്മിത്ത്. സ്റ്റഡി വിസ എന്നത് കാനഡയിൽ പഠിക്കാൻ വേണ്ടിയുള്ള ഒരു താത്കാലിക രേഖ മാത്രമാണെന്നും അത് സ്ഥിര താമസത്തിനുള്ള ഉറപ്പല്ലെന്നും പ്രീമിയർ വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഡാനിയേൽ സ്മിത്ത് തന്റെ നിലപാട് പരസ്യമാക്കിയത്. പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കടുത്ത പരാമർശം.

ആൽബെർട്ടയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശവാസികളായ നികുതിദായകരുടെ പണത്താൽ നിർമ്മിച്ചതാണെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി ഭാവി കെട്ടിപ്പടുക്കുകയാണ് ചെയ്യേണ്ടതെന്ന് അവർ വ്യക്തമാക്കി. പോർട്ടേജ് കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവേ, വിദ്യാർത്ഥികൾക്ക് ഇമിഗ്രേഷൻ സാധ്യതകളെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതികളെയും പ്രീമിയർ വിമർശിച്ചു.
അതേസമയം, നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്കെതിരെ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പും (IRCC) രംഗത്തെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ജോലി ചെയ്യുന്നവരെ നാടുകടത്തുമെന്നും, കാനഡയിലേക്ക് തിരികെ വരുന്നതിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും ഇമിഗ്രേഷൻ റെക്കോർഡിൽ ബ്ലാക്ക് മാർക്ക് വീഴുമെന്നും മുന്നറിയിപ്പുണ്ട്. കാനഡയിലെ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നത് കൊണ്ട് മാത്രം വർക്ക് പെർമിറ്റോ സ്ഥിരതാമസാനുമതിയോ ലഭിക്കില്ലെന്നും, വ്യാജ ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ പെടാതെ വിദ്യാർത്ഥികൾ സ്വന്തം നിലയിൽ യോഗ്യതകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




