ഓട്ടവ: കാനഡയിലെ ദേശീയോദ്യാനങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാൻ പൗരന്മാർക്ക് സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ പ്രവേശനം നൽകിയിരുന്ന ഫെഡറൽ സർക്കാരിന്റെ ‘കാനഡ സ്ട്രോങ് പാസ്’ പദ്ധതി അവസാനിച്ചു. തിങ്കളാഴ്ചയോടെ പദ്ധതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ സാധാരണ പ്രവേശന നിരക്കുകൾ പുനഃസ്ഥാപിച്ചു. 2025-ൽ തുടക്കമിട്ട ഈ താൽക്കാലിക പദ്ധതി ഇക്കഴിഞ്ഞ ജൂണിലാണ് വീണ്ടും നടപ്പിലാക്കിയത്. നാഷണൽ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ട്രെയിൻ യാത്രകൾ എന്നിവയ്ക്ക് വലിയ ഇളവുകളാണ് പദ്ധതിയിലൂടെ പൗരന്മാർക്ക് ലഭിച്ചിരുന്നത്. പ്രവേശനത്തിനായി പ്രത്യേകം ഡിജിറ്റൽ അല്ലെങ്കിൽ ഫിസിക്കൽ പാസുകളുടെ ആവശ്യം ഉണ്ടായിരുന്നുമില്ല.
പദ്ധതി നടപ്പിലാക്കിയതോടെ പാർക്സ് കാനഡ കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പതിനാല് മില്യണിലധികം ആളുകളാണ് കഴിഞ്ഞ വേനൽക്കാലത്ത് മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പുതുതായി രാജ്യത്തെത്തിയവർക്കും സാധാരണ കുടുംബങ്ങൾക്കും ചെലവുചുരുക്കി യാത്രകൾ സാധ്യമാക്കാൻ ഈ പദ്ധതി ഏറെ സഹായകമായിരുന്നു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
രാജ്യത്ത് ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പദ്ധതി പൂർണ്ണമായും നിർത്തിവെക്കാതെ വർഷം മുഴുവൻ നീളുന്ന സ്ഥിരം സംവിധാനമാക്കി മാറ്റണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മഞ്ഞുകാലത്തും വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാക്കാൻ ഇത് സഹായിക്കുമെന്ന് പാർക്സ് കാനഡ ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വരും വർഷങ്ങളിൽ പദ്ധതി വീണ്ടും നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഫെഡറൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









