ഒന്റാരിയോ; ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെ, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബ്രയാൻ ക്ലർക്ക് അന്നത്തെ ഭീതിജനകമായ അനുഭവങ്ങൾ പങ്കുവെച്ചു. 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ സൗത്ത് ടവറിന്റെ 84-ാം നിലയിൽ ജോലി ചെയ്യുമ്പോഴാണ് വിമാനങ്ങൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ആക്രമണമുണ്ടാകുന്നത്. തനിക്ക് ജീവൻ തിരിച്ചുകിട്ടിയത് കേവലം ഭാഗ്യം കൊണ്ടല്ല, മറിച്ച് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണെന്ന് പ്രമുഖ വാർത്തചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദുരന്തസമയത്ത് കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ബ്രയാൻ, ജീവൻ രക്ഷിക്കാൻ പടവുകൾ ഇറങ്ങുന്നതിനിടയിലാണ് 81-ാം നിലയിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മറ്റൊരു വ്യക്തിയുടെ നിലവിളി കേൾക്കുന്നത്. അപായസാധ്യത മുന്നിലുണ്ടായിട്ടും അദ്ദേഹത്തെ സാഹസികമായി പുറത്തെടുത്ത ബ്രയാൻ, ഒപ്പം കൂട്ടി താഴേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ താഴെയെത്തി നിമിഷങ്ങൾക്കകം സൗത്ത് ടവർ പൂർണ്ണമായി തകർന്നു വീണു. അന്ന് ബ്രയാൻ രക്ഷപ്പെടുത്തിയ വ്യക്തിയും അദ്ദേഹവും ഇന്ന് അടുത്ത സുഹൃത്തുക്കളാണ്.
സെപ്റ്റംബർ 11-ലെ ആക്രമണ പരമ്പരയിൽ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ഉൾപ്പെടെയുള്ള ഇടങ്ങളിലായി ആകെ 2,996 പേരാണ് കൊല്ലപ്പെട്ടത്. ബ്രയാന്റെ സ്വന്തം കമ്പനിയിലെ മാത്രം 61 ജീവനക്കാർക്ക് അന്ന് ജീവൻ നഷ്ടമായി. ദുരന്തത്തിന്റെ വ്യാപ്തിയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയും വരുംതലമുറയെ അറിയിക്കാനാണ് താൻ ഈ ഓർമ്മകൾ വീണ്ടും പങ്കുവെക്കുന്നതെന്നും, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ ഓർക്കുമ്പോൾ ഇപ്പോഴും വലിയ സങ്കടം തോന്നുന്നുണ്ടെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









