ഓട്ടവ : ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ക്യുബെക്ക് എന്നീ പ്രവിശ്യകളിലായി മൂന്ന് ഫെഡറൽ ഉപതെരഞ്ഞെടുപ്പുകൾ തിങ്കളാഴ്ച നടക്കും. ലിബറൽ പാർട്ടിയുടെ മുൻ മന്ത്രിമാർ ഒഴിഞ്ഞുകിടക്കുന്ന രണ്ട് സുരക്ഷിത സീറ്റുകളിലാണ് പ്രധാനമായും വിധിയെഴുത്ത്. അതേസമയം, തുടർച്ചയായി നാല് തവണ കൺസർവേറ്റീവ് പാർട്ടി വിജയിച്ച ക്യുബെക്കിലെ മണ്ഡലം നിലനിർത്തുക പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വൻകൂവർ-കാപിലാനോ മണ്ഡലത്തിൽ മുൻ മന്ത്രി ജോനാഥൻ വിൽക്കിൻസൺ ഒഴിഞ്ഞ സീറ്റിലാണ് പോരാട്ടം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രെയ്ഡൻ കാലേയാണ് ലിബറൽ സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സ്റ്റീഫൻ കറൻ കൺസർവേറ്റീവുകൾക്കായും, സ്റ്റീഫൻ ട്വീഡെയ്ല്‍ എൻ.ഡി.പിക്കായും ജനവിധി തേടുന്നു. ഒന്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോർക്ക് സീറ്റിൽ മുൻ എം.പി നെയ്റ്റ് എർസ്കിൻ-സ്മിത്തിന്റെ ഒഴിവിലേക്ക് ലിബറൽ സ്ഥാനാർത്ഥിയായി തൻവീർ ഷാനവാസും കൺസർവേറ്റീവുകൾക്കായി ജിം സിബ്രോസും എൻ.ഡി.പിക്കായി ഷാനൻ ഡെവിനും മത്സരിക്കുന്നു.
ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ക്യുബെക്കിലെ ഗ്രാമീണ മേഖലയായ ഷികൗട്ടിമി-ലെ ഫ്ജോർഡ് മണ്ഡലത്തിലാണ്. മുൻ കൺസർവേറ്റീവ് എം.പി റിച്ചാർഡ് മാർടെൽ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡെയറി കർഷകനായ ഡാനിയൽ ഗോബെയ്‌ലാണ് ഇവിടെ ലിബറൽ പാർട്ടിക്കായി മത്സരരംഗത്തുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും വ്യാപാര തർക്കങ്ങളും കർഷകർക്ക് കനത്ത തിരിച്ചടിയായ ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണ്ണായകമാണ്.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്നും പിന്മാറിയ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ക്വബെക്കിൽ വലിയ ജനപിന്തുണയുണ്ട്. 85 ശതമാനം ആളുകളും ഈ നിലപാടിനെ അനുകൂലിക്കുന്നുവെന്നാണ് ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായസർവേ വ്യക്തമാക്കുന്നത്. ഈ മണ്ഡലത്തിൽ ലിബറലുകളോ ബ്ലോക്ക് ക്യുബെക്വയോ വിജയിച്ചാൽ അത് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊലീവ്രയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് മക്ഗിൽ സർവകലാശാലയിലെ പ്രൊഫസർ ഡാനിയൽ ബെലാൻഡ് ചൂണ്ടിക്കാട്ടുന്നു.
Also Read : വടക്കേ സൈപ്രസിൽ യാത്രാഫെറി മുങ്ങി ; അപകടത്തിൽ ഏഴു മരണം, രക്ഷാപ്രവർത്തനം തുടരുന്നതായി റിപ്പോർട്ട്
നിലവിൽ 171 സീറ്റുകളോടെയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി സഭയിലുള്ളത്. കൺസർവേറ്റീവുകൾക്ക് 139 ഉം ബ്ലോക്ക് ക്യുബെക്വയ്ക്ക് 21 ഉം എൻ.ഡി.പിക്ക് അഞ്ചും ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റുമുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തോടെയാണ് ലിബറൽ പാർട്ടി ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. സഭയിൽ ആകെയുള്ള ആറ് ഒഴിവുകളിൽ മൂന്നെണ്ണത്തിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. വരും മാസങ്ങളിൽ ശേഷിക്കുന്ന സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





