വാൻകൂവർ: മകൾക്ക് നൽകേണ്ട സംരക്ഷണ തുക (Child Support) കുടിശ്ശിക വരുത്തുകയും കോടതി ഉത്തരവുകൾ ലംഘിക്കുകയും ചെയ്ത പിതാവിന് 15 ദിവസത്തെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കൊളംബിയ (B.C.) കോടതി. പതിനായിരക്കണക്കിന് ഡോളറാണ് ഇയാൾ കുട്ടിക്ക് നൽകാനുള്ളത്. വിഷയത്തിൽ പ്രവിശ്യയിലെ ‘ഡയറക്ടർ ഓഫ് മെയ്ന്റനൻസ് എൻഫോഴ്സ്മെന്റ്’ നൽകിയ ഹർജിയിലാണ് ജഡ്ജി മിക്കാ റാങ്കിന്റെ നിർണായക വിധി. കുട്ടിക്ക് അർഹമായ തുക നൽകാതിരിക്കാൻ ഇയാൾ മനഃപൂർവം ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.
കുട്ടിയുടെ ജനനം മുതൽ പരിപാലനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മാതാവാണ് നിർവ്വഹിച്ചിരുന്നത്. 2024 ഒക്ടോബറിൽ, മാസംതോറും 2,500 ഡോളർ വീതം നൽകാനും മുൻകാല കുടിശ്ശികയായ 16,429 ഡോളർ തീർപ്പാക്കാനും പിതാവ് നിയമപരമായി കരാറിലെത്തിയിരുന്നു. പ്രതിവർഷം 2,97,700 ഡോളർ വരുമാനമുള്ള വ്യക്തിയാണ് ഇയാൾ. എന്നാൽ തുടർച്ചയായി തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 2025 നവംബറോടെ കുടിശ്ശിക തുക അര ലക്ഷം ഡോളറോളമായി ഉയർന്നു. അടവ് മുടങ്ങുന്ന ഓരോ തവണയും മൂന്ന് ദിവസം വീതം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന വ്യവസ്ഥയോടെ മാസംതോറും 7,500 ഡോളർ അടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും തുക നൽകാൻ ഇയാൾ തയ്യാറായില്ല.
തനിക്ക് തുക നൽകാൻ കഴിയാത്തവിധം സാമ്പത്തിക സ്ഥിതിയിൽ മാറ്റം വന്നുവെന്നും, കടുത്ത സാമ്പത്തിക-ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്. തന്റെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുള്ള തുക വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന ഇയാളുടെ വാദവും കോടതി തള്ളി. അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ചൂതാട്ടം, വിമാന ടിക്കറ്റുകൾ, നൈറ്റ് ക്ലബ്ബുകൾ, കണ്ണട വാങ്ങൽ തുടങ്ങിയ വ്യക്തിഗത വിനോദങ്ങൾക്കായി ഇയാൾ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി കണ്ടെത്തി. കമ്പനിയുടെ പുനഃസംഘടന തന്നെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒളിച്ചോടാനുള്ള കൃത്രിമ മാർഗ്ഗമായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ വളർത്തുന്നതെന്നും വലിയ കടബാധ്യതയിലാണെന്നും മാതാവ് കോടതിയിൽ മൊഴി നൽകി. മൊത്തം അഞ്ച് അടവുകൾ മുടക്കിയതിനാണ് കോടതി 15 ദിവസത്തെ തടവുശിക്ഷ വിധിച്ചത്. എന്നാൽ നിലവിലുള്ള കുടിശ്ശിക തുക പൂർണ്ണമായി അടച്ചുതീർത്താൽ ഇയാളെ ഉടനടി ജയിൽ മോചിതനാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Father Jailed in Canada for Failing Child Support
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





